Subscribe Us



ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ പഞ്ചായത്തംഗരജത ജൂബിലിയില്‍; 'കാരുണ്യ സ്പര്‍ശം പദ്ധതി'യ്ക്ക് 24ന് തുടക്കം

പാലാ : കൊഴുവനാല്‍ പഞ്ചായത്തംഗം, പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്തംഗം എന്നീ നിലകളില്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ 25 വര്‍ഷം പിന്നിടുന്നു. 21-ാമത്തെ വയസ്സില്‍ 1995 ല്‍ കൊഴുവനാല്‍ പഞ്ചായത്തംഗമായ ജോസ്‌മോന്‍ 2000 മുതല്‍ 10 വര്‍ഷക്കാലം കൊഴുവനാല്‍ പഞ്ചായത്ത് പ്രസിഡന്റായും  2010 മുതല്‍ 5 വര്‍ഷക്കാലം ജില്ലാ പഞ്ചായത്തംഗമായും ഇപ്പോള്‍ കൊഴുവനാല്‍ പഞ്ചായത്തംഗമായും പ്രവര്‍ത്തിച്ചുവരുന്നു. ത്രിതല പഞ്ചായത്തംഗ രജത ജൂബിലിയുടെ ഭാഗമായി കൊഴുവനാല്‍ പഞ്ചായത്ത്  1, 2, 13 വാര്‍ഡുകളിലും മുത്തോലി പഞ്ചായത്തിലെ നെയ്യൂര്‍ വാര്‍ഡിലും വിവിധ രോഗങ്ങളാല്‍ സ്ഥിരമായി മരുന്നു കഴിക്കുന്ന 100 വ്യക്തികള്‍ക്ക് ഒരു വര്‍ഷത്തേയ്ക്ക് സൗജന്യമായി അവര്‍ക്കാവശ്യമായ എല്ലാ മരുന്നുകളും വീടുകളില്‍  എത്തിച്ചു നല്‍കുന്ന 'കാരുണ്യ സ്പര്‍ശം പദ്ധതി'യുടെ ഒന്നാം ഘട്ടത്തിന് തുടക്കം കുറിക്കുകയാണ്. ഈ മാസം മുതല്‍ എല്ലാ മാസവും ഒരു ലക്ഷം രൂപയുടെ മരുന്നാണ് 'കാരുണ്യ സ്പര്‍ശം പദ്ധതി' പ്രകാരം വിതരണം ചെയ്യുന്നത്. ജോഫി മാത്യു വെട്ടിക്കൊമ്പിലും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് 'കാരുണ്യസ്പര്‍ശം പദ്ധതി'യുടെ ഒന്നാം ഘട്ടത്തിന് ആവശ്യമായ ഒരു ലക്ഷം രൂപാ വീതം എല്ലാ മാസവും സംഭാവന ചെയ്യുന്നത്.  പിന്നീട് കാരുണ്യസ്പര്‍ശം പദ്ധതിയുടെ  രണ്ടാം ഘട്ടമായി വിവിധ അഭ്യുദയാകാംക്ഷികളുടെ സഹകരണത്തോടെ കൊഴുവനാല്‍, മുത്തോലി, കിടങ്ങൂര്‍ പഞ്ചായത്തുകളിലായി 300 വ്യക്തികള്‍ക്കും കൂടെ  ഈ പദ്ധതിയുടെ സഹായം ലഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അറിയിച്ചു. 

'കാരുണ്യസ്പര്‍ശം പദ്ധതി'യുടെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനകര്‍മ്മം 24- ന് ഉച്ചയ്ക്ക് 12.00 ന് ചേര്‍പ്പുങ്കല്‍ വച്ച് പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ നിര്‍വ്വഹിക്കുന്നതാണ്.

21-ാമത്തെ വയസ്സില്‍ പഞ്ചായത്തംഗമായ ജോസ്‌മോന്‍ മുണ്ടയ്ക്കലിന്റെ നേതൃത്വത്തില്‍ 1998 ല്‍ ചേര്‍പ്പുങ്കല്‍ വാര്‍ഡിനെ കേരളത്തിലെ 6-ാമത്തെ കുടില്‍ രഹിത ഗ്രാമമായും കൊഴുവനാല്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന 2004 ല്‍ കൊഴുവനാല്‍ പഞ്ചായത്തിലെ ഭവന രഹിതരായ 400 കുടുംബങ്ങള്‍ക്ക്  വീടുകള്‍ നിര്‍മ്മിച്ചു നല്‍കി കേരളത്തിലെ 2-ാമത്തെ കുടില്‍ രഹിത പഞ്ചായത്തായും മാറ്റിയെടുത്തു. 1998 ല്‍ സ്വന്തം വാര്‍ഡായ ചേര്‍പ്പുങ്കല്‍ കോയിക്കല്‍ കുന്നില്‍ നടപ്പിലാക്കിയ കുടിവെള്ള പദ്ധതിയിലൂടെ 150 കുടുംബങ്ങളിലും പഞ്ചായത്ത് പ്രസിഡന്റായ 10 വര്‍ഷക്കാലം കൊണ്ട്  കൊഴുവനാല്‍ പഞ്ചായത്തിലെ 13 വാര്‍ഡുകളിലുമായി 10 കുടിവെള്ള പദ്ധതികളിലൂടെ 3000 കുടുംബങ്ങളിലും ജില്ലാ പഞ്ചായത്തംഗമായിരുന്ന കാലഘട്ടത്തില്‍ ഏറ്റുമാനൂര്‍, കിടങ്ങൂര്‍, മുത്തോലി, അകലകുന്നം, പഞ്ചായത്തുകളിലായി 21 പുതിയ കുടിവെള്ള പദ്ധതികളിലൂടെ 5000 കുടുംബങ്ങളിലും കുടിവെള്ളം എത്തിച്ചു നല്‍കിയതും മാതൃകാപ്രവര്‍ത്തനമാണ്. 

കൊഴുവനാല്‍, മുത്തോലി, കിടങ്ങൂര്‍, ഏറ്റുമാനൂര്‍ പഞ്ചായത്തുകളിലായി ഗ്രാമ-ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് 50 പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുവാനും സാധിച്ചു. 2002 ല്‍ കൊഴുവനാല്‍ പഞ്ചായത്തിനെ കേരളത്തിനെ സമ്പൂര്‍ണ്ണ ശുചിത്യ പഞ്ചായത്താക്കി മാറ്റുന്നതിനും മികച്ച പഞ്ചായത്തിനുള്ള അവാര്‍ഡ് 2006 ല്‍ രാഷ്ട്രപതിയായിരുന്ന എ.പി.ജെ. അബ്ദുള്‍കലാമില്‍ നിന്നും ഏറ്റുവാങ്ങുന്നതിനും സാധിച്ചു. കൊഴുവനാല്‍ പഞ്ചായത്തില്‍ വൈദ്യുതി എത്താതിരുന്ന 500 കുടുംബങ്ങളില്‍ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച്  വൈദ്യുതി എത്തിച്ചു നല്‍കിയതും പഞ്ചായത്തിലെ എല്ലാ  ലക്ഷം വീട് കോളനികളും പുതുക്കി നിര്‍മ്മിച്ച് പുതിയ 100 വീടുകളാക്കി മാറ്റിയതും കൊഴുവനാല്‍ പഞ്ചായത്ത് ആഫീസിന് പുതിയ മന്ദിരം, കൊഴുവനാലില്‍ പുതിയ കമ്മ്യൂണിറ്റി ഹാള്‍, പ്രാഥമികാരോഗ്യകേന്ദ്രത്തിന് പുതിയ മന്ദിരം,  പുതിയ അംഗനവാടികള്‍ക്ക് പുതിയ മന്ദിരങ്ങള്‍, ഹോമിയോ ഡിസ്‌പെന്‍സറിയ്ക്ക് പുതിയ മന്ദിരം എന്നിവ നാടിന് നല്‍കിയ പ്രധാന സംഭാവനകളാണ്.

പഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധി കേരളത്തില്‍ ആദ്യമായി ആരംഭിച്ചത് കൊഴുവനാല്‍ പഞ്ചായത്തിലാണ്.  എല്ലാ വര്‍ഷവും 100 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സഹായം നല്‍കുന്ന വിദ്യാര്‍ത്ഥികളെ ദത്തെടുക്കല്‍ പദ്ധതിയും പാവപ്പെട്ട കുട്ടികള്‍ക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സൗജന്യ ട്യൂഷന്‍ നല്‍കുന്ന റമഡിയല്‍ കോച്ചിംഗ് സെന്ററുകളും 20 ഓളം രോഗികള്‍ക്ക് വൃക്ക, കരള്‍, ഹൃദയമാറ്റ ശസ്ത്രക്രിയകള്‍ക്ക് ധനസഹായ സമാഹരണത്തിന് നേതൃത്വം നല്‍കിയതും കൊഴുവനാല്‍ പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലുമായി വീടുകളില്‍ വഴി  സൗകര്യം ഇല്ലാതിരുന്ന 1000 ല്‍ പരം കുടുംബങ്ങള്‍ക്ക് പ്രയോജനമായ  64 പുതിയ ഗ്രാമീണ റോഡുകള്‍ നിര്‍മ്മിച്ചതും കോവിഡ് കാലത്ത് കൊഴുവനാല്‍ പഞ്ചായത്തിലെ 1, 2, വാര്‍ഡുകളിലെ 280 കുടുംബങ്ങളിലെ 1000 രൂപാ വിലയുള്ള ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തതും മരുന്നു വാങ്ങിക്കുവാന്‍ സാഹചര്യമില്ലാതിരുന്ന 200 കുടുംബങ്ങളില്‍ സൗജന്യമായി മരുന്നുകള്‍ വീടുകളില്‍ എത്തിച്ചു നല്‍കിയതും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാതിരുന്ന 40 വിദ്യാര്‍ത്ഥികള്‍ക്ക് ടാബ് ലൈറ്റുകള്‍ സൗജന്യമായി വിതരണം ചെയ്തതും ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളിലെ മികവുറ്റ പ്രവര്‍ത്തനങ്ങളാണ്.

Post a Comment

0 Comments