മുളക്കുളം: വർത്തമാനകാലത്ത് കർഷക വൃത്തിയിൽ താല്പര്യം കാണിക്കുന്ന യുവാക്കളെ കാണുമ്പോൾ ഏറെ പ്രതീക്ഷ ഉണ്ടെന്ന് പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട്. രാഷ്ട്രത്തെ നിർമ്മിക്കുന്നതിൽ കൃഷിയും വിദ്യാഭ്യാസവും തൊഴിലും ഏതദ്ദേശീയ ശൈലിയിൽ പൊരുത്തപ്പെടുത്തി എടുക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എസ് എം വൈ എം മുളക്കുളം യൂണിറ്റ് നേതൃത്വം കൊടുക്കുന്ന രണ്ടരയേക്കർ പാടത്തെ നെൽകൃഷി ഞാറ് നട്ടും യുവജനങ്ങളുടെ പ്രഥമ കർഷകസംഘം ഉദ്ഘാടനം ചെയ്തും സംസാരിക്കുകയായിരുന്നു ബിഷപ്പ്. കൃഷിയെ മഹത്വമുള്ള ഒരു ഉദ്യമം ആയി കാണണമെന്നും വൈദേശിക ശൈലിയിലുള്ള വിദ്യാഭ്യാസം ധാരാളം ഉപകാരം ചെയ്തപ്പോഴും കൃഷി സംസ്കാരത്തിന് കോട്ടം വരുത്തിയെന്നും പിറകോട്ടു പോയ കർഷക മേഖലയെ യുവാക്കൾ തന്നെ കൂടുതൽ ഉന്നതങ്ങളിൽ എത്തിക്കണമെന്നും ബിഷപ്പ് ഓർമ്മിപ്പിച്ചു.
കേന്ദ്ര സംസ്ഥാന സർക്കാർ ജോലികൾ കരസ്ഥമാക്കാനും 2.5 ഏക്കറിൽ താഴെയുള്ളവർ ews ന്റെ സംവരണാനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ബിഷപ്പ് ആഹ്വാനം ചെയ്തു.യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടുകൂടി തുടങ്ങിയിരിക്കുന്ന നെൽകൃഷിയിൽ ലാഭവിഹിതം ഹോം പാലാ പ്രോജക്ടിലെ ഭവനനിർമ്മാണത്തിനും മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും വിനിയോഗിക്കുമെന്നും യുവാക്കൾക്ക് വരുമാനം എന്ന രീതിയിൽ രൂപപ്പെടുത്തുമെന്നും വികാരിയും യൂണിറ്റ് ഡയറക്ടറുമായ ഫാ.ജോസഫ് കളപ്പുരയ്ക്കൽ പറഞ്ഞു.
യൂണിറ്റ് പ്രസിഡണ്ട് ജോൺ അലക്സ് അധ്യക്ഷത വഹിച്ചു. എസ് എം വൈ എം രൂപത ഡയറക്ടർ ഫാ തോമസ് സിറിൽ തയ്യിൽ, പ്രസിഡന്റ് ബിബിൻ ചാമക്കാലായിൽ, ഫാ. ജോസ് പെരിങ്ങാമലയിൽ, ജിയോ ചിറപ്പുറത്തു,സെബാസ്റ്റ്യൻ തോട്ടത്തിൽ, ജോൺസ് പാപ്പച്ചൻ,ടോമിൻ കുഴികണ്ടതിൽ എന്നിവർ സന്നിഹിതരായിരുന്നു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.