തിരുവനന്തപുരം: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ഖേരിയില്‍ കേന്ദ്ര അഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ കര്‍ഷക പ്രക്ഷോഭത്തിന് നേര്‍ക്ക് കാര്‍ ഇടിച്ചു കയറ്റി നാലു കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് സംഭവ സ്ഥലത്ത് പോകാന്‍ ശ്രമിച്ച കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്ത ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ നടപടി ജനാധിപത്യ വിരുദ്ധവും രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങള്‍ക്ക് എതിരാണെന്നും ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍.
പ്രതിപക്ഷ നേതാക്കള്‍ക്ക് യാത്രാനുമതി നിഷേധിക്കുന്ന സര്‍ക്കാര്‍ നിലപാട് എകാധിപത്യമാണ്. ഭരണഘടന ഉറപ്പു നല്‍കുന്ന യാത്രാ സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം എതിരഭിപ്രായം പ്രകടിപ്പിക്കുവാനുള്ള സ്വാതന്ത്ര്യം എന്നിവയെല്ലാം ബിജെപി ഭരണത്തില്‍ അട്ടിമറിക്കുകയാണ്. പ്രതിപക്ഷ നേതാക്കളെ നിയമപരമായിട്ടല്ലാതെ അറസ്റ്റ് ചെയ്യുന്നതും തടങ്കലില്‍ വെക്കുന്നതും ഭീരുത്വമാണ്.
നേരത്തെ സിംഗു അതിർത്തിയിലും ഹരിയാനയിലെ മറ്റ് സ്ഥലങ്ങളിലും ബിജെപി നേതാക്കൾ കർഷകരെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഹരിയാനയിലെയും ഉത്തർപ്രദേശിലെയും ബിജെപി സർക്കാരുകൾ സ്വീകരിച്ച അടിച്ചമർത്തൽ നടപടികൾ കർഷകരെ അവരുടെ പോരാട്ടത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നതിൽ പരാജയപ്പെട്ടു. ഈ പരമ്പരയിലെ അവസാനത്തേതാണ് ലഖിംപൂർ ഖേരി സംഭവം.
സൂര്യനു കീഴിലുള്ള എല്ലാ വിഷയങ്ങളെക്കുറിച്ചും സംസാരിക്കുന്ന പ്രധാനമന്ത്രിക്ക്, കർഷക സമരം ഒരു വർഷം പൂർത്തിയാകുമ്പോഴും കർഷകരുമായി ചർച്ച ചെയ്യാൻ സമയമില്ല എന്നത് ഖേദകരമാണ്. മന്ത്രിമാരും ഒരു വിഭാഗം ബിജെപി നേതാക്കളും കാർഷിക സംബന്ധമായ നിയമങ്ങളിൽ മോദി സർക്കാർ വരുത്തിയ ഭേദഗതികളെ ന്യായീകരിക്കുന്നു. എന്നാൽ, ഒരു വിഭാഗം ബിജെപി നേതാക്കളും ബിജെപിയുടെ കിസാൻ മോർച്ചയും ഈ ഭേദഗതികളിലെ സർക്കാർ വാദം അംഗീകരിക്കാൻ തയ്യാറല്ല. കർഷകരും ഭരണസംഘത്തിലെ ഒരു വിഭാഗവും സർക്കാർ വാദം അംഗീകരിക്കാൻ തയ്യാറാകുന്നില്ലെങ്കിൽ, എന്തുകൊണ്ടാണ് പ്രധാനമന്ത്രിയും സർക്കാരും ഭേദഗതികളുമായി പോകാൻ വാശി കാണിക്കുന്നത്?
ലഖിംപൂർ ഖേരിയിൽ ആഭ്യന്തരമന്ത്രിയുടെ കാർ ഇടിച്ചു കൊലപ്പെടുത്തിയ കർഷകരുടെ കുടുംബാംഗങ്ങൾക്ക് കുറഞ്ഞത് ഒരു കോടി രൂപയെങ്കിലും നൽകണമെന്ന് ആൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് സർക്കാരിനോട് ആവശ്യപ്പെട്ടു. കർഷക സമരത്തിൽ പ്രധാനമന്ത്രി മൗനം വെടിയണമെന്നും ഭേദഗതി ചെയ്ത കാർഷിക നിയമങ്ങൾ പിൻവലിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ദേവരാജന്‍ ആവശ്യപ്പെട്ടു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.