ന്യൂഡൽഹി: ഫേസ്ബുക്കിൻ്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളായ വാട്ട്സ് ആപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയുടെ ആഗോളതലത്തിലുള്ള തകരാർ ഏഴു മണിക്കൂറിന് ശേഷം പരിഹരിച്ചു. ഇന്ത്യൻ സമയം രാത്രി ഒൻപതു മണിയോടെ ഇവയുടെ പ്രവർത്തനം ആഗോളതലത്തിൽ തടസ്സപ്പെട്ടു. തുടർന്ന് ഇന്ത്യന്‍ സമയം പുലർച്ചെ നാലു മണിയോടെ തടസം നീങ്ങിയതായി ഫേസ്ബുക്ക് ട്വീറ്റ് ചെയ്തു. സേവനം തടസപ്പെട്ടതില്‍ ക്ഷമ ചോദിക്കുന്നുവെന്ന് സിടിഒ മൈക്ക് സ്ക്രോഫറും പറഞ്ഞു. എന്നാല്‍ തടസകാരണം എന്താണെന്ന് ഫേസ്ബുക്ക് വ്യക്തമാക്കിട്ടില്ല. അതിനിടെ ഫേസ്ബുക്ക് ഓഹരി മൂല്യം 5.5 ശതമാനം ഇടിഞ്ഞു. ഗൂഗിളും ആമസോണും അടക്കമുള്ള പ്രമുഖ കമ്പനികളെയും തടസം ബാധിച്ചതായാണ് റിപ്പോർട്ട്.
സാങ്കേതിക തകരാർ രൂപപ്പെട്ടതോടെ ദശലക്ഷക്കണക്കിനാളുകൾക്കു ഇവ ഉപയോഗിക്കാൻ കഴിയാതെ വന്നിരുന്നു. ഇക്കാര്യം ഉപഭോക്താക്കൾ പരാതിപ്പെടുകയും ചെയ്തു. തകരാർ ഉടൻ പരിഹരിക്കാനുള്ള പരിശ്രമങ്ങൾ നടത്തിവരുകയാണെന്ന് വാട്ട്സ് ആപ്പ് ട്വീറ്റു ചെയ്തിരുന്നുവെങ്കിലും ഏഴു മണിക്കൂറിന് ശേഷമാണ് പരിഹാരമായത്.
"ഞങ്ങളുടെ ആപ്പുകളും ഉൽപ്പന്നങ്ങളും ആക്സസ് ചെയ്യുന്നതിൽ ചില ആളുകൾക്ക് ബുദ്ധിമുട്ടുണ്ടെന്ന് ഞങ്ങൾക്കറിയാം. കഴിയുന്നത്ര വേഗത്തിൽ കാര്യങ്ങൾ സാധാരണ നിലയിലാക്കാൻ ഞങ്ങൾ പ്രവർത്തിക്കുന്നു, എന്തെങ്കിലും അസൗകര്യമുണ്ടെങ്കിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു." എന്നു ഫേസ്ബുക്ക് അധികൃതർ അറിയിച്ചു.
ഇത്രയും ദൈർഘ്യമേറിയ തകരാർ ഓൺ ലൈൻ സാമൂഹ്യ മാധ്യമങ്ങളുടെ ചരിത്രത്തിലാദ്യമായിട്ടാണ് സംഭവിച്ചതെന്ന് ഉപഭോക്താക്കൾ ചൂണ്ടിക്കാട്ടി. ഇവ പ്രവർത്തിക്കാതെ വന്നപ്പോൾ ഇൻ്റർനെറ്റ് തകരാർ ആണെന്നാണ് ആളുകൾ കരുതിയത്. ഈ മെയിൽ അടക്കം പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്നാണ് തകരാർ ഉപഭോക്താക്കൾ മനസിലാക്കിയത്.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.