തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ പരാമർശത്തോടെ മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫുമായി ബന്ധപ്പെട്ട് വിവാദം കൊടുമ്പിരികൊണ്ടിരിക്കെ സംസ്ഥാനത്തെ മുനിസിപ്പൽ ചെയർമാൻമാർക്കു പഴ്സനൽ അസിസ്റ്റൻ്റുമാരെ നിയമിക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.ഫെബ്രുവരി 18 നു ഡെപ്യൂട്ടി സെക്രട്ടറി സുനിത ഐ ആണ് ഉത്തരവ് നൽകിയിരിക്കുന്നത്.
തദ്ദേശ സ്വയം ഭരണ വകുപ്പ് - മുഖ്യകാര്യ നിർവ്വഹണ ഉദ്യോഗസ്ഥൻ എന്ന നിലയ്ക്ക് നഗരസഭകളിലെ ചെയർമാൻമാർക്ക് ക്ലർക്ക് പഴ്സനൽ അസിസ്റ്റന്റായി ദിവസവേതന കരാർ വ്യവസ്ഥയിൽ ഒരു ഉദ്യോഗസ്ഥനെ നിയമിക്കാവുന്നതാണെന്ന് ഉത്തരവിൽ പറയുന്നു. ചുമതലകൾ തൃപ്തികരമായി നിർവ്വഹിക്കുന്നതിന് സംസ്ഥാനത്തെ മുൻസിപ്പാലിറ്റികളിലെ ചെയർമാൻമാർക്ക് അതാത് നഗരസഭകളിലെ എൽ.ഡി. ക്ലർക്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ നഗരസഭാദ്ധ്യക്ഷൻമാരുടെ പഴ്സനൽ സ്റ്റാഫായി നിയമിക്കുന്നതിന് 2019 ൽ അനുമതി നൽകിയിരുന്നു. എന്നാൽ ഇത് നഗരസഭകളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ പര്യാപ്തമല്ലാത്തതിനാൽ അദ്ധ്യക്ഷൻമാർക്കായി കരാർ വ്യവസ്ഥയിലേ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലോ നഗരസഭയ്ക്ക് പുറത്തു നിന്ന് ക്ലർക്ക് പഴ്സനൽ അസിസ്റ്റന്റിനെ നിയമിക്കുന്നതിനുള്ള അനുമതി നൽകണമെന്നാവശ്യപ്പെട്ടു ചേമ്പർ ഓഫ് മുനിസിപ്പൽ ചെയർമാൻ കേരള സർക്കാരിനു നിവേദനം നൽകിയിരുന്നു. ഇതേത്തുടർന്നു ഇക്കാര്യം സർക്കാർ വിശദമായി പരിശോധിച്ചശേഷം മുഖ്യകാര്യ നിർവ്വഹണ ഉദ്യോഗസ്ഥൻ എന്ന നിലയ്ക്ക് മുൻസിപ്പാലിറ്റികളിലെ ചെയർമാൻമാർക്ക് ചുമതലകൾ തൃപ്തികരമായി നിർവ്വഹിക്കുന്നതിന് ക്ലർക്ക് പഴ്സനൽ അസിസ്റ്റൻ്റുമാർക്കു നഗരസഭയുടെ തനത് ഫണ്ടിൽ നിന്ന് വേതനം നൽകിക്കൊണ്ട് കരാർ ദിവസ വേതന വ്യവസ്ഥയിൽ ഒരു ഉദ്യോഗസ്ഥനെ നിയമിക്കുന്നതിനുള്ള അനുമതിയാണ് ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്നത്. ഇതോടെ ഇഷ്ടക്കാരെ നിയമിക്കാനുള്ള കളം ഒരുങ്ങിയിരിക്കുകയാണെന്ന് ആക്ഷേപമുയർന്നുകഴിഞ്ഞു.
,
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.