പാലാ: കെ ആർ നാരായണൻ ഇന്ത്യൻ രാഷ്ട്രപതിയായത് ഇന്ത്യാ ചരിത്രത്തിൻ്റെ വെളിച്ചത്തിൽ അചിന്ത്യവും അവിശ്വസനീയവുമായിരുന്നുവെന്ന് പ്രശസ്ത എഴുത്തുകാരൻ സക്കറിയ പറഞ്ഞു. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം തയ്യാറാക്കി കെ ആർ നാരായണൻ ഫൗണ്ടേഷനു കൈമാറിയ മുൻ രാഷ്ട്രപതി കെ ആർ നാരായണൻ്റെ ഔദ്യോഗിക കാലത്തെ തെരഞ്ഞെടുക്കപ്പെട്ട പ്രസംഗങ്ങളുടെ സമാഹാര ഗ്രന്ഥങ്ങൾ കേരളത്തിലെ സാഹിത്യ സാംസ്കാരിക പ്രവർത്തകർക്കു സൗജന്യമായി വിതരണം ചെയ്യുന്നതിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എളിമയോടെയും സ്വത്വബോധത്തോടെയും സംസ്കാര സമ്പന്നതയോടെയും കർമ്മശുദ്ധിയോടെയും കടന്നു പോകാൻ കഴിഞ്ഞുവെന്നതാണ് നാരായണൻ്റെ വിജയം. അതിജീവനം നടത്തിയിട്ടുള്ള ഒട്ടധികം ദളിതന്മാർക്കു അവകാശപ്പെടാൻ ബുദ്ധിമുട്ടുള്ള ഒരു വിജയമാണതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാരായണൻ മറികടന്ന ജാതി വ്യവസ്ഥ പല തട്ടുകളിൽ നിലയുറപ്പിച്ചിരുന്ന ഒരു ഭീമ സാന്നിദ്ധ്യമായിരുന്നു. നാരായണന് കേരളത്തിൽ നിന്ന് യുവത്വത്തിൽ തന്നെ രക്ഷപ്പെടാൻ കഴിഞ്ഞു. കേരളത്തിൽ നാരായണനെ അടിച്ചുവീഴ്ത്തുമായിരുന്ന ജാതി ശക്തികൾക്ക് എത്താനാവാത്ത അകലത്തേയ്ക്ക് ജീവിതവും കാലവും നാരായണനെ എത്തിച്ചെന്നും സക്കറിയ കുട്ടിച്ചേർത്തു. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. ജോർജ് പുളിങ്കാട്, സാംജി പഴേപറമ്പിൽ, അലക്സ് മേനാംപറമ്പിൽ, ജോസഫ് കുര്യൻ, അനൂപ് ചെറിയാൻ, ബിനു പെരുമന എന്നിവർ പ്രസംഗിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.