പാലാ: ബി ജെ പി സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പി സി ജോർജ് നാളെ തൃക്കാക്കരയിൽ എത്തും.
പി സി ജോർജിന് എതിരെയുള്ള കേസ് അന്വേഷണത്തിൻ്റെ ഭാഗമായി തെളിവ് ശേഖരണത്തിനായി നാളെ തിരുവനന്തപുരത്ത് എത്തണമെന്ന് ഫോർട്ട് അസിസ്റ്റൻ്റ് കമ്മീഷണർ എസ് ഷാജി നോട്ടീസ് നൽകിയിരുന്നു. എന്നാൽ നാളെ എത്താൻ കഴിയുകയില്ല എന്ന് ഫോർട്ട് അസിസ്റ്റൻ്റ് കമ്മീഷണറെ പി സി ജോർജ് അറിയിച്ചു.
തൃക്കാക്കരയിൽ എത്തുമെന്നും മുഖ്യമന്ത്രിക്കു മറുപടി നൽകുമെന്നും പി സി ജോർജ് നേരത്തെ പറഞ്ഞിരുന്നു. ഇതിനു തടയിടാനാണ് പൊലീസ് തിരക്കിട്ടു നോട്ടീസ് നൽകിയതെന്നു പി സി ജോർജ് കുറ്റപ്പെടുത്തിയിരുന്നു. ഇതിനെ ശരിവയ്ക്കും വിധം ഇന്നു രാത്രിയിൽ മനോരമ ചാനൽ സംഘടിപ്പിച്ച ചാനൽ ചർച്ചയിൽ സി പി എം പ്രതിനിധി അനിൽകുമാർ പി സി ജോർജിനു പൂട്ടിട്ടിട്ടുണ്ടെന്നു വ്യക്തമാക്കുകയും ചെയ്തിരുന്നു.
അന്വേഷണോദ്യോഗസ്ഥൻ എപ്പോൾ വിളിച്ചാലും ഹാജരാകണമെന്ന ജാമ്യ വ്യവസ്ഥ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. തിരുവനന്തപുരത്തെ കേസ് ചാർജ് ചെയ്തിട്ടു 24 ദിവസം കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാതിരുന്നതും കുറഞ്ഞ നോട്ടീസ് സമയവും പി സി ജോർജ് ചൂണ്ടിക്കാട്ടുന്നു. നേരത്തെ നിശ്ചയിച്ച പരിപാടിക ൾ ഉള്ളതിനാലും ഡോക്ടറെ കാണേണ്ടതുള്ളതിനാലും തിരുവനന്തപുരത്ത് എത്താൻ കഴിയില്ലെന്നു പി സി ജോർജ് അസിസ്റ്റൻ്റ് കമ്മീഷണറെ അറിയിച്ചു. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ നേരിൽ ഹാജരാകാമെന്നും അറിയിച്ചിട്ടുണ്ട്. നാളെ രാവിലെ 6.30നു തൃക്കാക്കരക്കു പുറപ്പെടാനാണ് നിശ്ചയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി തൃക്കാക്കരയിലെ വിവിധ കേന്ദ്രങ്ങളിൽ പി സി ജോർജ് പ്രസംഗിക്കും. കോടതി നിർദ്ദേശം പാലിക്കുമെന്നും പി സി ജോർജ് വ്യക്തമാക്കി.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.