Subscribe Us



കർഷക കൂട്ടായ്മയുടെ പിൻബലത്തിൽ കരൂർ ശർക്കര വിപണിയിലേയ്ക്ക്

പാലാ: മണ്ണിനെ സ്നേഹിച്ചാലേ മനുഷ്യരാശി ഉണ്ടാവൂവെന്ന് കർഷകനായ  എം ടി സജി മീഡിയാ അക്കാഡമിയിൽ നടത്തിയ പത്രസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. മണ്ണും മനുഷ്യനുമായുള്ള സൗഹൃദം നിലനിർത്താനാണ് മധുരിമ കൂട്ടായ്മ രൂപീകരിച്ചത്. ജോലി തേടി വിദേശത്ത് പോകുന്നവരോട് സജിക്ക് പറയുവാനുള്ളത് കൃഷിയെ സ്നേഹിക്കുക എന്ന് മാത്രമാണ്. മണ്ണിനെ സ്നേഹിച്ചാൽ അവർ നമുക്കു ജീവിതം തന്നെയാണ് തരുന്നത്. കർഷകനായ പാട്രിക്കിന് പറയുവാനുള്ളത് കരിമ്പ് കൃഷി ചുരുങ്ങി ചുരുങ്ങി 25 സെന്ററിൽ വരെയായി ചരിത്രമാണ്. ഞങ്ങൾ ആദ്യത്തെ നെൽ കർഷകരാണ്. പിന്നീട് നെൽകൃഷിയും നിന്ന്പോയി. അതും ഞങ്ങൾ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ്.

കൃഷി ഇല്ലാതായതോടെ പാടങ്ങളും അപ്രത്യക്ഷമായി. പാടത്ത് ഇപ്പോൾ കരിമ്പ് കൃഷി ചെയ്തു ലാഭം നേടാമെന്നുള്ള പ്രതീക്ഷയ്ക്കു ഇപ്പോൾ ജീവൻ വച്ചിരിക്കുകയാണ്. കരൂര്‍ മധുരിമ കൃഷിക്കൂട്ടം ഉല്‍പാദിപ്പിക്കുന്ന കരൂര്‍ ശര്‍ക്കര വിപണിയിലേയ്ക്ക് പിച്ച വയ്ക്കുകയാണ്. 

കരിമ്പിന്‍ കൃഷിയില്‍ വിജയം നേടാനുള്ള കര്‍ഷകരുടെ ഉദ്യമമാണ് ശര്‍ക്കര ഉല്പാദനത്തിലെത്തിയത്. വലവൂര്‍ മധുരിമ കൃഷിക്കൂട്ടം അംഗങ്ങളായ കാഞ്ഞിരപ്പാറയില്‍ കെ.ബി.സന്തോഷ്, പൊന്നത്ത് പി.എ.ജോസ്, വെള്ളംകുന്നേല്‍ കെ.ടി.സജി എന്നിവരുടെ നേതൃത്വത്തിലാണ്  കരൂര്‍ ശര്‍ക്കരയുടെ ആശയം രൂപം കൊണ്ടത്.

ശര്‍ക്കരയ്ക്ക് കേരളഗ്രോ അംഗീകാരവും ലഭിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ അംഗീകാരമായ അഗ്മാർക്ക് ലഭിക്കുവാനും ശ്രമിച്ചു കൊണ്ടാണിരിക്കുന്നത്. 

സംസ്ഥാന കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കരൂര്‍ കൃഷിഭവന്റെ സഹകരണത്തോടെയാണ് വിപണന ഉദ്ഘാടനവും ലോഗോ പ്രകാശനവും നടക്കുന്നത്. 24 ന് ഉച്ചകഴിഞ്ഞ് രണ്ടിന് വലവൂര്‍ സഹകരണ ബാങ്ക് ആഡിറ്റോറിയത്തില്‍ കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. സംഘാടക സിമിതി കണ്‍വീനര്‍ വി.ടി തോമസ് അധ്യക്ഷത വഹിക്കും. ഫ്രാന്‍സീസ് ജോര്‍ജ് എംപി ലോഗോ പ്രകാശനം നിര്‍വഹിക്കും

ജോസ് കെ. മാണി എം പി വിപണന ഉദ്ഘാടനം നിര്‍വഹിക്കും. കരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമന്‍ കരൂർ ശർക്കര ഏറ്റുവാങ്ങും. ഉത്പാദന യൂണിറ്റിന്റെ ഉദ്ഘാടനം മാണി സി.കാപ്പന്‍ എം എല്‍ എ നിര്‍വഹിക്കും.

ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ് മുഖ്യപ്രഭാഷണം നടത്തും. ത്രിതല പഞ്ചായത്ത് അംഗങ്ങളും രാഷ്ട്രീയ, സാമൂഹിക സാംസ്‌കാരിക നേതാക്കളും യോഗത്തില്‍ പങ്കെടുക്കും.

ഹാളില്‍ വിവിധ കൃഷി അധിഷ്ഠിത ഉല്‍പന്നങ്ങളുടെ വിപണനവും പ്രദര്‍ശനവും ഉണ്ടായിരിക്കും. ആദ്യഘട്ടത്തില്‍ രണ്ടര ഏക്കര്‍ സ്ഥലത്താണ് കരിമ്പിന്‍ കൃഷി നടത്തിയത്. കൂടുതല്‍ തരിശുപാടങ്ങള്‍ പാട്ടത്തിനെടുത്ത് കൃഷി ചെയ്യാനുള്ള തയ്യാറിലാണ് അംഗങ്ങള്‍.എവിടെ നിന്നും തങ്ങൾക്കു പ്രോത്സാഹനമാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് ,മധുരിമ കൂട്ടായ്മയിലെ അംഗങ്ങൾ പറയുന്നു.

മധുരിമക്കാരോടൊപ്പം തോളോട് തോൾ ചേർന്നാണ് കൃഷി ആഫീസർ പരീതുദ്ദീൻ പ്രവർത്തിക്കുന്നത് .കൃഷി സംബദ്ധമായ എല്ലാ ഉപദേശങ്ങളും നൽകുന്നത് പരീതുദ്ദീൻ ആണ് .

കരൂർ ശർക്കര കൊണ്ട് തീരുന്നില്ല ഈ കർഷകരുടെ സ്വപ്നങ്ങൾ. കരൂർ റൈസ് ഉടനുണ്ടാകും എന്നാണ് കെ ബി സന്തോഷ് മീഡിയാ അക്കാദമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ശുദ്ധമായ ശർക്കരയ്‌ക്കൊപ്പം ശുദ്ധമായ പാനിയും മിഠായിയും ഒക്കെ മധുരിമ കൃഷി കൂട്ടത്തിൽ നിന്നും പിറവികൊള്ളുമെന്ന് കെ ബി സന്തോഷ് പറഞ്ഞു നിർത്തി.

Post a Comment

0 Comments