കുവൈറ്റ്സിറ്റി: കുവൈറ്റിൽ ലൈസൻസില്ലാതെ ക്ലിനിക്ക് നടത്തിയ ഇന്ത്യക്കാരിയായ വീട്ടമ്മ അറസ്റ്റിൽ. ഫർവാനിയ ഗവർണറേറ്റിലെ അന്വേഷണ വകുപ്പിന് കീഴിലുള്ള ക്രിമിനൽ സെക്യൂരിറ്റി സെക്ടറും ജലീബ് അൽഷൂയൂഖ് ഇൻവെസ്റ്റിഗേഷൻസ് യൂണിറ്റും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
'വീട്ടമ്മ'യായി കുവൈറ്റിലെത്തിയ ഇവർ ജലീബ് അൽഷൂയൂഖ് പ്രദേശത്ത് ചികിത്സ നടത്തുന്നതിനിടെയാണ് പിടിയിലായതെന്ന് മീഡിയാവൺ ടിവി റിപ്പോർട്ടു ചെയ്തു.
പ്രതി ലൈസൻസില്ലാത്ത ക്ലിനിക് നടത്തുകയും നിയമപരമായ അംഗീകാരമില്ലാതെ രോഗികളെ ചികിത്സിക്കുകയും ചെയ്യുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഒരു കുട്ടിയെ പരിശോധിക്കുന്നതിനിടെയാണ് പിടിയിലായത്. ക്ലിനിക്കിൽ നടത്തിയ പരിശോധനയിൽ രക്തസമ്മർദ്ദ മോണിറ്റർ, സ്റ്റെതസ്‌കോപ്പ്, വിവിധതരം മരുന്നുകൾ എന്നിവയുൾപ്പെടെയുള്ള മെഡിക്കൽ സാധനങ്ങളുടെ ശേഖരം കണ്ടെത്തി. നാട്ടുവൈദ്യമെന്ന പേരിലുള്ള കാപ്‌സ്യൂളുകളും അധികൃതർ കണ്ടെത്തി.
ഔപചാരിക മെഡിക്കൽ യോഗ്യതകളോ ബന്ധപ്പെട്ട അധികാരികളുടെ ലൈസൻസോ ഇല്ലാതെ ചികിത്സ നടത്തിവന്നതായി സ്ത്രീ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. വിദേശത്ത് നിന്ന് ചില മരുന്നുകൾ ഇറക്കുമതി ചെയ്തതായും മറ്റുള്ളവ പ്രാദേശിക ഫാർമസികളിൽ നിന്ന് വാങ്ങിയതായും അവർ സമ്മതിച്ചു. തുടർനടപടികൾക്കായി പ്രതിയെ ബന്ധപ്പെട്ട അധികൃതർ കൈമാറി. പിടിയിലായ ആളുടെ പേരു വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.