പാലാ: മേലമ്പാറയിൽ നിന്നും കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനിയെ മണിക്കൂറുകൾക്കുള്ളിൽ ഈരാറ്റുപേട്ട പോലീസ് തിരുവനന്തപുരത്ത് കാട്ടാക്കടയിൽ നിന്നും കണ്ടെത്തി. ഇൻസ്റ്റാഗ്രാമിൽ യുവാവിനൊപ്പമാണ് പെൺകുട്ടിയെ പോലീസ് കണ്ടെത്തിയത്. ഇന്നലെ (25/01/2022) വൈകിട്ട് പെൺകുട്ടിയുടെ വീടിനു സമീപമുള്ള ഒരു പുരയിടത്തിൽ എത്തി കാത്തിരിക്കുകയായിരുന്നുവെന്ന് യുവാവ് പോലീസിനോട് വെളിപ്പെടുത്തിയതായി അറിയുന്നു. യുവാവ് പെൺകുട്ടിയെ വന്ന് കൂട്ടികൊണ്ടു പോകുകയായിരുന്നുവെന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തതോടെയാണ് ഇക്കാര്യം വെളിവായത്. ഇവരെ വൈകിട്ട് 7.30 തോടെ കാട്ടാക്കട പോലീസ് സ്റ്റേഷനിൽ എത്തിച്ചു. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇന്ന് തന്നെ ഈരാറ്റുപേട്ടയ്ക്ക് തിരിക്കുമെന്നാണ് അറിയുന്നത്. പെൺകുട്ടി തിരുവനന്തപുരം കാട്ടാക്കട ഭാഗത്തേയ്ക്കാണ് പോയയെന്ന് അന്വേഷണത്തിനിടെ പോലീസിനു നിർണ്ണായക വിവരം ലഭിച്ചിരുന്നു.
വീട്ടുകാരെ കബളിപ്പിക്കാനായി രണ്ട് തലയിണകൾ ചേർത്തുവച്ച് പുതപ്പു കൊണ്ട് ആൾരൂപം തയ്യാറാക്കിയ ശേഷമാണ് പെൺകുട്ടി വീടുവിട്ടിറങ്ങിയത്. ഇതുമൂലം പെൺകുട്ടി വീടുവിട്ടിറങ്ങിയത് അറിയാൻ വീട്ടുകാരും വൈകി. അവധി ദിവസമായിരുന്നതിനാൽ പെൺകുട്ടി ഉറങ്ങുകയാണെന്ന ധാരണയിലായിരുന്നുവത്രെ വീട്ടുകാർ. വീട്ടുകാർ വിവരമറിഞ്ഞ് പോലീസിൽ പരാതിപ്പെട്ടപ്പോഴേയ്ക്കും പെൺകുട്ടി ലക്ഷ്യസ്ഥാനത്ത് എത്തിയിരുന്നു.
പെൺകുട്ടിയുമായി നേരത്തെ പറഞ്ഞുറപ്പിച്ചതനുസരിച്ചു രാവിലെ ആറു മണിയോടെയുള്ള കെ എസ് ആർ ടി സി ബസിലാണ് ഇരുവരും തിരുവനന്തപുരത്തേയ്ക്കു തിരിച്ചതെന്ന് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇവർ സഞ്ചരിച്ചിരുന്ന ബസിലെ കണ്ടക്ടർ സാമൂഹ്യ മാധ്യമങ്ങളിലെ ചിത്രം ശ്രദ്ധയിൽപ്പെട്ടപ്പോൾ ബസിൽ പെൺകുട്ടി യാത്ര ചെയ്തിരുന്ന വിവരം പോലീസിൽ അറിയിച്ചിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലെ അറിയിപ്പ് കണ്ടക്ടർ കണ്ടപ്പോഴേയ്ക്കും പെൺകുട്ടി ബസിൽ നിന്നും ഇറങ്ങിയിരുന്നു.
പെൺകുട്ടി മൊബൈൽ ഫോൺ കൈയ്യിൽ കരുതിയിരുന്നില്ല. അതിനാൽ ആദ്യഘട്ടത്തിൽ അന്വേഷണം വഴിമുട്ടിയിരുന്നു. പിന്നീട് സാമൂഹ്യ മാധ്യമങ്ങളിലെ സൂചന വച്ച് സൈബർ സെല്ലുമായി ചേർന്നു നടത്തിയ അന്വേഷണമാണ് പെൺകുട്ടിയുടെ ലക്ഷ്യസ്ഥാനം പെട്ടെന്ന് കണ്ടെത്താൻ പോലീസിനു സഹായകമായത്.
പെൺകുട്ടിക്കൊപ്പമുള്ള യുവാവ് നേരത്തെയും പെൺകുട്ടിയെ തേടി മേലമ്പാറയിൽ എത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അന്ന് വഴിതെറ്റി ആ ഭാഗത്ത് വന്ന ആളായി അഭിനയിക്കുകയായിരുന്നു.
മണിക്കൂറുകൾക്കുള്ളിൽ പെൺകുട്ടിയെ സുരക്ഷിതമായി കണ്ടെത്താൻ സാധിച്ചത് ഈരാറ്റുപേട്ട പോലീസിൻ്റെ കാര്യക്ഷമമായ ഇടപെടലിനെത്തുടർന്നാണ്.
1 Comments
എന്താ സാർ യുവാവിന് പേരില്ലേ?
ReplyDeleteഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.