Subscribe Us



കൊട്ടാരമറ്റം ബസ് ടെർമിനൽ പാർട്ടി സമ്മേളന നഗരിയാക്കാൻ അടച്ചു പൂട്ടി; ജനം ദുരിതത്തിലായെങ്കിലും കുലുക്കമില്ലാതെ അധികാരികൾ ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്നു

പാലാ: സി പി ഐ (എം) സംസ്ഥാന ജനറൽ സെക്രട്ടി എം.വി ഗോവിന്ദൻമാസ്റ്റർ  നയിക്കുന്ന ജനകീയ പ്രതിരോധയാത്ര പാലായിൽ എത്തും മുമ്പേ
പാലാക്കാരെ പ്രതിരോധത്തിലാക്കി. സ്വീകരണം  നൽകുന്നതിനായി പാലാ കൊട്ടാരമറ്റം പ്രൈവറ്റ് ബസ് ടെർമിനൽ ഏതാണ്ട് പൂർണ്ണമായി തന്നെ  അടച്ചുപൂട്ടിയതോടൊപ്പം മറ്റൊരിടത്തുമില്ലാത്തവിധം നടപ്പാതകൾ കൈയ്യേറി ബോർഡുകളും സ്ഥാപിച്ചതോടെ പാലായിൽ ജനം ദുരിതത്തിലായി. 
കൊട്ടാരമറ്റം ബസ്റ്റാൻഡിലാണ് സ്വീകരണ പന്തൽ ഒരുങ്ങുന്നത്. ബസ്സുകൾക്ക് പാർക്കിംഗ് സ്ഥലം ഇല്ലാതായതിനൊപ്പം യാത്രക്കാർ മുഴുവൻ കനത്ത വെയിലു കൊള്ളേണ്ട അവസ്ഥയിലുമായെങ്കിലും പോലീസും തദ്ദേശ - പൊതുമരാമത്ത് - റവന്യൂ ഡിപ്പാർട്ടുമെൻ്റുകളും ഉറക്കത്തിലായി. 

പാലാ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കൊട്ടാരമറ്റം സ്റ്റാൻഡിലാണ് സി പി ഐ എം യാത്രയ്ക്ക് സ്വീകരണ പന്തൽ ഒരുക്കുന്നത്. സ്റ്റാൻഡിന്റെ മുക്കാൽ ഭാഗത്തോളം കയറു കെട്ടിപ്പിടിച്ച് പന്തൽ നിർമ്മാണം ജോലികൾ പുരോഗമിക്കുകയാണ്. 11ന് എത്തുന്ന ജാഥയ്ക്കായി ആറാം തീയതിയോടെ സ്റ്റാൻഡ് അടച്ചു പൂട്ടിയാണ് പാർട്ടിക്കാർക്കൊപ്പം അധികാരികളും ചേർന്ന് ജനത്തെ പീഢിപ്പിക്കുന്നത്. ജാഥ കടന്നു പോകും വരെ ഫലത്തിൽ പാലാക്കാരും പാലായിൽ എത്തുന്നവരും ബന്ദികളാക്കപ്പെട്ടു കഴിഞ്ഞു.
 വെയിറ്റിംഗ് ഷെഡ് കയ്യേറി പന്തൽ നിർമ്മിച്ചപ്പോൾ. (ഫയൽ ചിത്രം)

രാഷ്ട്രീയ പൊതുയോഗങ്ങൾക്കായി ബസ്റ്റാൻഡ് അടച്ചുപൂട്ടുന്ന നടപടിക്കു പാലായിൽ തുടക്കമായി. നേരത്തെ മുതൽ മുനിസിപ്പൽ കോംപ്ലെക്സിനു മുന്നിലെ വെയിറ്റിംഗ് ഷെഡാണ് രാഷ്ട്രീയ-മത സംഘടനകൾ കൈയ്യടക്കി ജനങ്ങളെ നിരന്തരം ബുദ്ധിമുട്ടിച്ചിരുന്നത്. 

ദിനംപ്രതി നൂറു കണക്കിന് സ്വകാര്യ ബസ്സുകൾ കയറിയിറങ്ങുന്ന ആയിരക്കണക്കിന് പൊതുജനങ്ങളെയാണ് പാർട്ടി ജാഥയുടെ പേരിൽ വലയ്ക്കുന്നത്.

പാലാ മുനിസിപ്പാലിറ്റി  മീറ്റിങ്ങ്  സംഘടിപ്പിക്കുന്നതിന് വേണ്ടി 50 ലക്ഷത്തിൽപരം രൂപ മുടക്കി സിവിൽ സ്റ്റേഷൻ സമീപം തയ്യാറാക്കിയിട്ടിരിക്കുന്ന സ്ഥലം നിലനിൽക്കുമ്പോൾ ഇത്തരം ആവശ്യത്തിന് വേണ്ടി ബസ് സ്റ്റാന്റിന്റെ പ്രവർത്തനം തടസപ്പെടുത്തി ജനങ്ങളെ ദ്രോഹിക്കുകയാണ് ചെയ്യുന്നത്.
വരും നാളുകളിൽ ഈ കീഴ്‌വഴക്കം യുഡിഎഫും ബിജെപിയും വിവിധ രാഷ്ട്രീയകക്ഷികളും ടനകളും കൊട്ടാരമറ്റം സ്റ്റാൻഡ് കയ്യേറി ജനത്തെ ബന്ദിയാക്കാൻ ഇപ്പോഴത്തെ ഈ നടപടി ഇടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ നടപടിക്കെതിരെ യു ഡി എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ രംഗത്തുവന്നു.
ദിവസേന 100 കണക്കിന് ബസ് ട്രിപ്പുകൾ ആണ് ഇവിടെ കയറിയിറങ്ങുന്നത്. അഞ്ചു ബസുകളിൽ കൂടുതൽ ഇവിടെ പാർക്ക് ചെയ്യാൻ ഇപ്പോൾ സ്ഥലമില്ല. വൈക്കം റൂട്ടിലേക്ക് തിരിഞ്ഞ് ബസുകൾ പിന്നോട്ട് കയറിയാണ് ഇപ്പോൾ തിരികെ പോകുന്നത്. വിദ്യാർഥികളും സ്ത്രീകളും അടക്കമുള്ളവർ കടുത്ത വെയിലിൽ ഇരിപ്പിടമില്ലാതെ ബസ് കാത്ത് നിൽക്കേണ്ട അവസ്ഥയാണ്. നഗരസഭയുടെ കീഴിലുള്ള ഓപ്പൺ സ്റ്റേജ് അല്ലെങ്കിൽ റിവർ വ്യൂ റോഡിലുള്ള സ്റ്റേജ് ഇത്തരം പൊതുയോഗങ്ങൾക്കായി ഉപയോഗിക്കണമെന്നാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്.

Post a Comment

0 Comments