Subscribe Us



'കാലൻ്റെ' മരണപ്പാച്ചിലിൽ ഇരുപതാം ജന്മദിനത്തിന് തൊട്ടുമുമ്പ് ബിമൽ ബാബു നിത്യതയിൽ

കുറവിലങ്ങാട്: 'കാലൻ' ഇന്നോവയിൽ മരണപ്പാച്ചിലിൽ നടത്തിയപ്പോൾ ദാരുണമായി കൊല്ലപ്പെട്ട ബിമൽ ബാബുവിൻ്റെ ഇരുപതാം പിറന്നാൾ നാളെ മാർച്ച് ഒന്നിനായിരുന്നു. 

സാമ്പത്തിക സ്ഥിതി അത്രമെച്ചമല്ലാത്ത കുടുംബത്തിൽ അംഗമായ കുറവിലങ്ങാട് തട്ടാരുതറപ്പിൽ  ബിമൽ ബാബു കൗമാരത്തിൽ തന്നെ തൊഴിൽ ചെയ്യാനിറങ്ങി. ഒരു മൈക്രോ ഫിനാൻസ് കമ്പനിയിലെ കളക്ഷൻ ഏജൻ്റായി പ്രവർത്തിച്ചു വരികയായിരുന്നു. ജോലി സംബന്ധമായി പാലായിൽ ഭാഗത്തു നിന്നും തൊടുപുഴ ഭാഗത്തേയ്ക്ക് പോകുകുകയായിരുന്ന ബൈക്കിലാണ് നിയന്ത്രണം വിട്ട ഇന്നോവ ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് നിശേഷം തകർന്നു. ഇന്നോവ തലകീഴായി മറിഞ്ഞെങ്കിലും കാർ ഓടിച്ചിരുന്ന മലപ്പുറം പൂക്കോട്ടൂർ ഇസ്മയിൽ മൻസിൽ ഹൗസിൽ മുഹമ്മദ് ഇസ്മയി (51) നിസ്സാര പരിക്കു മാത്രമാണ് ഉണ്ടായത്. അപകടത്തിൽപ്പെട്ട KL 10 AW 2277 ഇന്നോവ കാറിനെ  ഓവർ സ്പീഡിൻ്റെ എറണാകുളം ആർ ടി ഒ ബ്ലാക്ക് ലിസ്റ്റിൽപ്പെടുത്തിയ വാഹനമാണ്. 
സ്വന്തമായി ബൈക്ക് ഇല്ലാതിരുന്ന ബിമൽ സുഹൃത്തായ അരവിന്ദൻ ടോമിയുടെ ബൈക്ക് വാങ്ങിയാണ് കളക്ഷൻ കാര്യത്തിനായി പുറപ്പെട്ടത്. ബിമലിന് ബൈക്ക് ഓടിക്കാൻ ലൈസൻസ് ലഭിച്ചിട്ടു ആറു മാസം പോലും തികഞ്ഞിട്ടില്ലായിരുന്നു. 2022 സെപ്റ്റംബർ ആറിനായിരുന്നു ലൈസൻസ് ലഭിച്ചത്. 

ഒപ്പം സഞ്ചരിച്ചിരുന്ന സുഹൃത്ത് കുറവിലങ്ങാട് ചാമക്കാല ഓരത്ത് ജിസ്മോന് (20) ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
കുറവിലങ്ങാട് പഞ്ചായത്ത് ബസ് സ്റ്റാൻ്റിലെ ഓട്ടോ ഡ്രൈവർ ബാബുവിൻ്റെയും മോനിപ്പള്ളി ചുരുളാവേലിൽ ബീനയുടെയും ഏക മകനാണ് ബിമൽ. വിനീത സഹോദരിയാണ്. ഡി വൈ എഫ് ഐ കുറവിലങ്ങാട് മേഖല ക്ലാരറ്റ് ഭവൻ യൂണിറ്റംഗം കൂടിയാണ് ബിമൽ. സംസ്കാരം ഇന്ന് (28/02/2023) വൈകിട്ട് 4 ന് വീട്ടുവളപ്പിൽ.
മൂവാറ്റുപുഴ - പുനലൂർ ഹൈവേയിൽ പാലായ്ക്കു സമീപം ഞൊണ്ടിമാക്കൽ കവലയിൽ 27 ന് ഉച്ചയ്ക്ക് 12.30നാണ് അപകടമുണ്ടായത്. ഓവർ സ്പീഡിന് ബ്ലാക്ക് ലിസ്റ്റിൽപ്പെട്ട വാഹനം ഒരു യുവാവിൻ്റെ ജീവനെടുക്കുകയും ഒരാളെ ഗുരുതരമായി പരിക്കേൽപിക്കുകയും ചെയ്ത സാഹചര്യത്തിൽ ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ഓവർ സ്പീഡിനു ബ്ലാക്ക് ലിസ്റ്റിൽ വാഹനം ഉൾപ്പെട്ടാൽ പിഴയടച്ചു തീർക്കാവുന്ന കുറ്റകൃത്യമാണെന്നു ലഘൂകരിക്കാൻ വിവിധ കേന്ദ്രങ്ങളിൽ ശ്രമം നടത്തി വരുന്നതായി വിവരം ലഭിച്ചു. കാർ ഓടിച്ചയാൾ ഉറങ്ങിപ്പോയതാണെന്ന ന്യായീകരണം ആദ്യം മുതലെ ചില കേന്ദ്രങ്ങൾ പ്രചരിപ്പിച്ചിരുന്നു. പാലായിൽ സ്കൂളിൽ പഠിക്കുന്ന കുട്ടിയെ കാണാൻ വരുന്നയാൾ പാലാ ടൗണിൽ പ്രവേശിച്ച ശേഷം നട്ടുച്ചയ്ക്ക് ഉറങ്ങിപ്പോയെന്നു പറയുന്നതിൽ ദുരൂഹതയുള്ളതായും ആക്ഷേപമുണ്ട്.
കാർ യാത്രികനെ വെള്ളപൂശുന്നവർ സ്വന്തം വീട്ടിലെ ഒരാൾ ഈ വിധം മരണപ്പെട്ടാൽ അംഗീകരിക്കുമോ എന്ന ചോദ്യവും ഉയർന്നിട്ടുണ്ട്.

Post a Comment

0 Comments