പാലാ: വിവാഹ വാഗ്ദാനം നൽകി മാനസികവും ശാരീരികവും ആയി ദുരുപയോഗിക്കുകയും 50 ലക്ഷത്തോളം രൂപ കൈക്കലാക്കുകയും ചെയ്ത മലയാളിക്കെതിരെ ബ്രിട്ടീഷ് പൗരത്വമുള്ള മലയാളി യുവതി രംഗത്തുവന്നു. പാലാ സ്വദേശിക്കെതിരെയാണ് യുവതിയുടെ പരാതി.
ഒന്നര പതിറ്റാണ്ടുകാലത്തോളമായി ബ്രിട്ടനിലെ ആരോഗ്യ മേഖലയിൽ പ്രവർത്തിച്ചവരുന്ന യുവതിയാണ് പരാതിക്കാരി. യുവതിയുടെ ബന്ധുവഴി പരിചയപ്പെട്ട യുവാവിനെതിരെയാണ് പരാതി. യുവതിയിൽ നിന്നും വൻ തുക കൈക്കലാക്കിയ യുവാവ് പിന്നീട് മറ്റൊരു വിവാഹം കഴിക്കുകയായിരുന്നുവെന്നും യുവതി പറയുന്നു. യുവതിയുടെ അക്കൗണ്ടിൽ നിന്നും യുവാവിന് പണം അയച്ചു നൽകിയതിൻ്റെ തെളിവുകയും പരാതിക്കൊപ്പം ഉണ്ട്.
പരിചയപ്പെട്ടതിനുശേഷം ഏതാനും വർഷം സൗഹൃദത്തിലായിരുന്ന യുവാവ് സ്നേഹത്തോടും സൗഹാർദ്ദത്തോടും കൂടി പെരുമാറിയ ശേഷം വിവാഹവാഗ്ദാനം നൽകുകയായിരുന്നു. യുവാവ് ദുബായിൽ ആയിരുന്ന സമയത്ത് യുവാവിൻ്റെ ജന്മദിനത്തോടനുബന്ധിച്ചു ബ്രിട്ടനിലായിരുന്ന യുവതിയെ ദുബായിലേയ്ക്ക് വിളിച്ചുവരുത്തി വിവാഹമോതിരം കൈമാറുകയായിരുന്നുവെന്നും യുവതി പറയുന്നു.
ഈ വിശ്വാസം മുതലെടുത്ത് ശാരീരികമായി ദുരുപയോഗിക്കുകയും ചെയ്തുവെന്നുമാണ് പരാതി. തുടർന്ന് യുവാവ് പറഞ്ഞതനുസരിച്ച് പല ഘട്ടങ്ങളിലായി 40 ലക്ഷത്തോളം രൂപ അയച്ചുകൊടുത്തുവെന്നും യുവതി തെളിവ് നിരത്തി ചൂണ്ടിക്കാട്ടി. ഇതു കൂടാതെ വിവാഹശേഷം താമസിക്കേണ്ട വീട്ടിലേയ്ക്ക് എന്നു പറഞ്ഞ് ടി വി, ഫ്രിഡ്ജ് തുടങ്ങിയ ഗൃഹോപകരണങ്ങളും സഞ്ചരിക്കാൻ ഇരുചക്രവാഹനവും വാങ്ങിച്ചെടുക്കുകയുണ്ടായി.
പിന്നീട് കോവിഡ് കാലത്ത് ശാരീരിക അസ്വസ്തതകൾ ഉണ്ടായപ്പോൾ അതിൻ്റെ പേരിൽ കുറ്റപ്പെടുത്തുകയും മാനസികമായി പീഢിപ്പിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
തൻ്റെ കൈയ്യിൽ നിന്നും വിശ്വാസവഞ്ചന കാട്ടി കൈക്കലാക്കിയ പണം തിരികെ നൽകാമെന്ന് പലതവണ പറഞ്ഞെങ്കിലും തിരികെ നൽകിയിട്ടില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. ഇതേത്തുടർന്നാണ് നിയമനടപടികൾ സ്വീകരിക്കാൻ നിർബന്ധിതയായതെന്നും യുവതി വ്യക്തമാക്കി.


0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.