Subscribe Us



ഭാരതീയ ന്യായ സംഹിത നിലവിൽ വന്നു; പാലായിലെ ആദ്യ കേസ് വാഹനാപകടത്തിൽ പരുക്കേറ്റ സംഭവത്തിൽ

പാലാ: പുതിയ നിയമമായ ഭാരതീയ ന്യായ സംഹിത നിലവിൽ വന്നപ്പോൾ പാലാ പൊലീസ് ആദ്യമെടുത്തത് വാഹനാപകടകേസ്. പൂവത്തോട് കിണറ്റുകര ജോൺസൻ്റെ പരാതിയിലാണ് കേസ്. ഇതു പ്രകാരം TN 29 CW 7500 നമ്പർ ലോറി ഡ്രൈവർക്കെതിരെ കേസെടുത്തു. പുതിയ നിയമത്തിൽ 281,125 (എ), 125 ( ബി ) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

പ്രതി അപാകമായും ഉദാസീനമായും മനുഷജീവന് അപകടം വരുത്തും വിധം വാഹനമോടിച്ച് അപകടം വരുത്തിയതിനാണ് കേസ്. ഈരാറ്റുപേട്ട റൂട്ടിൽ ഭരണങ്ങാനം വട്ടോളികടവ് പാലത്തിലേയ്ക്ക് കയറാൻ ഇൻ്റിക്കേറ്റർ ഇട്ടു നിൽക്കവെ അലക്ഷ്യമായി ലോറി ഓടിച്ച് ജോൺസൻ്റെ സ്കൂട്ടറിൽ ഇടിയ്ക്കുകയും ഇടിയുടെ ആഘാതത്തിൽ ജോൺസൺ തെറിച്ചു പോയി റോഡിൽ വീണ് പരുക്കേൽക്കുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് പാലാ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. അജ്ഞാതനായ ലോറി ഡ്രൈവറെ പ്രതിയാക്കിയാണ് കേസ് എടുത്തിട്ടുള്ളത്. പിഴയും തടവുശിക്ഷയും ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 

കൊച്ചി ലേഖകൻ തുടരുന്നു

കൊച്ചിയിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തത് ട്രാഫിക് ഈസ്റ്റ് സ്റ്റേഷനിലാണ്. പത്തടിപ്പാലം സ്വദേശിക്കെതിരെ കേസ് എടുത്തത്. മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ചതിനാണ് ഓട്ടോ ഡ്രൈവർക്കെതിരെ ബി.എൻ.എസ് 281 പ്രകാരം കേസ് രജിസ്റ്റർ ചെയ്തതിരിക്കുന്നത്.  
ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള രാജ്യത്തെ ആദ്യ കേസ് ഡൽഹിയിൽ രജിസ്റ്റർ ചെയ്തിരുന്നു. കമല മാർക്കറ്റിലെ വഴിയോരക്കച്ചവടക്കാരനെതിരെയാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. ഡൽഹി റെയിൽവെ സ്റ്റേഷനിൽ ഫൂട്ട്പാത്ത് കൈയേറി കച്ചവടം നടത്തിയതിന് കമലാ മാർക്കറ്റ് പൊലീസ് സ്റ്റേഷനിലാണ് കേസെടുത്തിരിക്കുന്നത്. ഭാരതീയി ന്യായ സംഹിത സെക്ഷൻ 285 പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.  164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം ഉൾപ്പെടെ മൂന്നു നിയമങ്ങൾ പൊളിച്ചെഴുതി ഇന്നലെ അർദ്ധ രാത്രിയോടെയാണ് പുതിയ ഇന്ത്യൻ ശിക്ഷാ നിയമങ്ങൾ പ്രാബല്യത്തിൽ വന്നത്. 
ഐ.പി.സി ക്ക് പകരമായി ഭാരതീയ ന്യായസംഹിതയും സി.ആർ.പി.സി ക്ക് പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിതയുമാണ് ഇനി പ്രാബല്യത്തിലുണ്ടാവുക. ഇന്ത്യൻ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധീനിയും നിലവിൽ വന്നു.  കഴിഞ്ഞ വർഷം ഓഗസ്റ്റ് 12-നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ നിയമത്തിന്റെ കരട് പാർലമെന്റിൽ അവതരിപ്പിച്ചത്. പിന്നീട് ഡിസംബർ 13-ന് പുതുക്കി അവതരിപ്പിച്ചു. ഡിസംബർ 25-ന് രാഷ്ട്രപതി അംഗീകാരം നൽകി.  
നിലവിൽ വന്ന പുതിയ നിയമങ്ങൾ പ്രകാരം ആൾക്കൂട്ട ആക്രമണങ്ങൾ ഗൗരവമേറിയ കുറ്റമാകും അഞ്ചോ അതിലധികമോപേർ ഒരു ഗ്രൂപ്പായി ചേർന്നു ജാതി, സമുദായം, ഭാഷ, ജന്മസ്ഥലം എന്നിവയുടെ പേരിൽ ദേഹോദ്രവം ഏൽപ്പിച്ചാൽ ആ കൂട്ടത്തിലെ ഓരോ അംഗത്തിനും ഏഴു വർഷം വീതം തടവും പിഴയും ലഭിക്കും. അശ്രദ്ധയോടെ വാഹനം ഇടിച്ചു മറ്റൊരാൾ മരിക്കാൻ കാരണക്കാരൻ ആവുകയും അപകട വിവരം പൊലീസിലോ മജിസ്‌ട്രെറ്റിനെയോ അറിയിക്കാതെ രക്ഷപെടുകയും ചെയ്താൽ 10 വർഷം വരെ തടവും ശിക്ഷയും ലഭിക്കും.

Post a Comment

0 Comments