പാലാ: കോവിഡ് 19 വ്യാപനം തടയാൻ ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്ന സംസ്ഥാന ആരോഗ്യമന്ത്രിയുടെ നിർദ്ദേശം കാരുണ്യനിധിയായി മാറി. പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജെ ജോസാണ് ആരോഗ്യമന്ത്രിയുടെ ആഹ്വാനത്തെ കാരുണ്യ നിധിയായി മാറ്റിയത്.
രണ്ടാഴ്ച മുമ്പ് ഒരു ശസ്ത്രക്രിയയ്ക്കായി എബി ജെ ജോസിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് 19 വ്യാപനം കേരളത്തിൽ ആരംഭിച്ച സാഹചര്യത്തിമായിരുന്നു അന്ന്. ആശുപത്രി സന്ദർശനങ്ങൾ പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ട എബി ജെ ജോസ് തൻ്റെ സുഹൃത്തുക്കൾക്ക് ഒരു കുറിപ്പ് തയ്യാറാക്കി അയച്ചു നൽകി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തന്നെ വിളിച്ചവർക്കാണ് കുറിപ്പ് അയച്ചുനൽകിയത്. കോവിഡ് 19 വ്യാപനം തടയാൻ ആശുപത്രി സന്ദർശനം നിർബ്ബന്ധമായും ഒഴിവാക്കണമെന്നും അങ്ങനെ സന്ദർശിക്കാൻ വരുമ്പോൾ ചെലവായേക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 100 എങ്കിലും വരുമെന്നതിനാൽ ആ തുക അയച്ചുനൽകണമെന്നുമായിരുന്നു കുറിപ്പ്. മുനിസിപ്പൽ വാർഡ് കൗൺസിലർ സിജി ടോണി വാർഡു ഗ്രൂപ്പിൽ നൽകിയ അറിയിപ്പും സംസ്ഥാന ആരോഗ്യമന്ത്രിയുടെ ആഹ്വാനവുമാണ് ഇങ്ങനെ ഒരു കുറിപ്പ് തയ്യാറാക്കി സുഹൃത്തുക്കൾക്ക് അയയ്ക്കാൻ എബിയെ പ്രേരിപ്പിച്ചത്. മൂന്നാനി നിവാസിയായ 17 കാരിയുടെ അർബുദരോഗ ചികിത്സാസഹായ നിധി രൂപീകരണവുമായി ബന്ധപ്പെട്ട അറിയിപ്പായിരുന്നു വാർഡ് കൗൺസിലർ നൽകിയത്. ഇക്കാര്യം സുഹൃത്തുക്കൾക്കയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു.
എബിയുടെ അഭ്യർത്ഥന സുഹൃത്തുക്കൾ ഏറ്റെടുത്തു. നൂറു രൂപ മുതലുള്ള തുക അയച്ചു നൽകി. അങ്ങനെ മുപ്പത്തയ്യായിരം രൂപ സമാഹരിച്ചു.
ലഭ്യമായ തുകയുടെ ചെക്ക് വാർഡ് കൗൺസിലർ സിജി ടോണിയ്ക്ക് എബി ജെ ജോസ് കൈമാറി. അഡ്വ സന്തോഷ് മണർകാട്, ടോണി തോട്ടം, സാംജി പഴേപറമ്പിൽ, വിനയകുമാർ പാലാ എന്നിവർ പങ്കെടുത്തു.
ഫോട്ടോ അടിക്കുറിപ്പ്
കോവിഡ് വ്യാപനം തടയണമെന്ന സംസ്ഥാന ആരോഗ്യമന്ത്രിയുടെ ആഹ്വാന പ്രകാരം ആശുപത്രി സന്ദർശനം ഒഴിവാക്കി സമാഹരിച്ച കാരുണ്യനിധി ചെക്ക് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് മുനിസിപ്പൽ കൗൺസിലർ സിജി ടോണി തോട്ടത്തിലിന് കൈമാറുന്നു. അഡ്വ സന്തോഷ് മണർകാട്, ടോണി തോട്ടം, സാംജി പഴേപറമ്പിൽ എന്നിവർ സമീപം.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.