Subscribe Us



ഡോ.സംഗീത് രവീന്ദ്രൻ: ദുരിതകാലത്ത് കാവ്യ വഴിയിൽ സഞ്ചരിച്ച അധ്യാപകൻ

 


പാലാ: ദുരിതകാലത്ത്കാവ്യ വഴിയിൽ സഞ്ചരിച്ച് അധ്യാപകൻ. ഡോ.സംഗീത് രവീന്ദ്രനാണ് കൊറോക്കാലത്ത് രചിച്ച കവിതകൾ "ഉറുമ്പുപാലം " എന്ന പേരിൽ പുസ്തകമാക്കിയിരിക്കുന്നത്. കൊറോണക്കാലത്ത് രചിച്ച കവിതകൾ കാവ്യസമാഹാരമാക്കി  കാവ്യലോകത്ത് വേറിട്ട സാന്നിധ്യമാകുകയാണ് ഡോ.സംഗീത് രവീന്ദ്രൻ എന്ന യുവഅധ്യാപകൻ. 

കവിതയെ സമ്പ്രദായ നിർവ്വചനങ്ങളിൽ ഒതുക്കുന്ന പ്രവണതകൾക്കെതിരെയുള്ള കലാപ പരമായ 89 ഗദ്യകവിതകൾ ആണ് ഉറുമ്പുപാലം എന്ന കവിതാ സമാഹാരത്തിലൂടെ അച്ചടിമഷി പുരണ്ടിരിക്കുന്നത്. 

കാലത്തിന്റെ സത്യവും ഭാവനയും നിറഞ്ഞു നിൽക്കുന്ന കവിതാ സമാഹാരത്തിലെ വരികൾ  വർത്തമാന കാലത്തിന്റെ നേരടയാളങ്ങളാണ്. 

മൂന്നാഴ്ച കൊണ്ട് രചിച്ച കവിതകളാണ് ഈ സമാഹാരത്തിലെ എല്ലാ കവിതകളും. നാലും അഞ്ചും വരികളിൽ അവസാനിക്കുന്ന കവിതകൾ തീവ്രമായ ജീവിക്കാഴ്ചയാകുന്നു. കവിതകളിൽ ജീവിതത്തിന്റെ നൊമ്പരങ്ങളും കഷ്ടങ്ങളും നഷ്ടങ്ങളും പ്രണയവും പ്രണയനഷ്ടപ്പെടുത്തലുകളും ഒക്കെ ഓളം വെട്ടുന്നുണ്ട്.


" നിന്റെ 

മധുരത്തിലേക്ക് 

പോകുന്ന

ഉറുമ്പുപാലം 

നോക്കി

ഞാൻ

ഒരേയിരിപ്പായിരുന്നു " .

(ഉറുമ്പുപാലം)

ഈ ചെറു കവിതയിൽ നോക്കിയിരിപ്പിന്റെ കാത്തിരിപ്പിന്റെ ഒക്കെ മാധുര്യവും കയ്പ്പും കണ്ടേ മതി വരൂ. ഉറുമ്പ് മധുരമാണോ മാംസമാണോ അരിച്ച് എടുക്കുന്നത് എന്ന സന്ദേഹവും കവിത പകരുന്നുണ്ട്. ഇതേ ആവിഷ്ക്കാര ചട്ടക്കൂടാണ് മറ്റ് കവിതകളിലും വ്യത്യസ്ത ആശയ ദാഹമായി  കാണുന്നത്. 


"നിന്റെ

തണുത്ത

ഹൃദയഭാരത്താൽ

ഉറഞ്ഞു പോയ

നദിയാണ്

ഞാൻ "

(നദി)


" ദാഹത്തിന്റെ

തൊണ്ടയിൽ നിന്ന്

എടുത്ത് മാറ്റരുത്

എന്റെ വേഴാമ്പലിനെ "


(വേഴാമ്പൽ )


നന്നേ ചെറുപ്പമെങ്കിലും ഈ വരികളിൽ കവിത പ്രായപൂർത്തി പിന്നിടുമെന്ന് ഉറപ്പിച്ച് പറയാം.

ഇദ്ദേഹം ഒന്നര പതിറ്റാണ്ടായി ആനുകാലികങ്ങളിൽ കവിതയെടുതാറുണ്ട്. കോഴിക്കോട് വേദ ബുക്സ് പ്രസിദ്ധീകരിച്ച ഈ സമാഹാരത്തിന്റെ പ്രകാശനം നവംബർ 10 ന് വൈകിട്ട് ഏഴിന്  വേദ ബുക്സിന്റെ യുടൂബ് ചാനലിലാണ് നടക്കുന്നത്.പ്രശസ്ത കവി പി.പി ശ്രീധരനുണ്ണി സാഹിത്യകാരൻ ഡോ.ശ്രീശൈലം ഉണ്ണിക്കൃഷ്ണന് സമാഹാരം നൽകി പ്രകാശനം നിർവ്വഹിക്കും. ഡോ. ഷാജി ഷൺമുഖം കവിതാ വിശകലനം നടത്തും. കോട്ടയം ജില്ലയിലെ പാലായിൽ എൻ.രവീന്ദ്രൻ സരോജിനിയമ്മ ദമ്പതികളുടെ മകനായി ജനിച്ച ഡോ.സംഗീത് അദ്ധ്യാപനത്തിലുപരി മാധ്യമ പ്രവർത്തകനായും ശ്രദ്ധേയനായിരുന്നു.

 കേരളം മുഖവിലക്കെടുത്ത ഒട്ടനേകം അന്വേഷണാത്മ റിപ്പോർട്ടുകൾ പുറത്ത് കൊണ്ടു വന്നിട്ടുണ്ട്. സ്കൂളുകളിൽ ,മാധ്യമ പ്രവർത്തനം, എന്ന വിഷയ നൂറോളം ക്ലാസുകൾ എടുത്തിട്ടുണ്ട്. പാലക്കാട് പഴമ്പാലക്കോട് ഹൈസ്കൂളിലെ മലയാളം അധ്യാപകനാണ്.

Post a Comment

0 Comments