പാലാ: കടപ്ലാമറ്റം ബാങ്കിൻ്റെ ഭരണസമിതി നിലനിർത്താൻ എസ് എൻ ഡി പി യോഗം ശാഖാ പ്രസിഡൻ്റിൻ്റെ വോട്ടു വാങ്ങിയതിനു പകരം വാഗ്ദാനം ചെയ്ത പാലാ മുനിസിപ്പാലിറ്റിയിലെ 25 വാർഡ് സീറ്റ് നൽകിയില്ലെന്ന ആരോപണവുമായി ഡോ സതീഷ് ബാബു. കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിൻ്റെ നടപടിക്കെതിരെയാണ് ഡോ സതീഷ്ബാബു രംഗത്തു വന്നത്. ഇത് പാലാ മുനിസിപ്പാലിറ്റിയിലെ ഇടതുമുന്നണിയിൽ പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ചു ജോസ് വിഭാഗത്തെ രൂക്ഷമായി വിമർശിക്കുന്ന സാമൂഹ്യമാധ്യമക്കുറിപ്പുമായി ഡോ സതീഷ് ബാബു രംഗത്തുവന്നു.
കടപ്ലാമറ്റത്ത് ബാങ്കിൻ്റെ ഭരണ സമിതി നിലനിർത്താൻ ആണ്ടൂർ എസ് എൻ ഡി പി യോഗം ശാഖാ പ്രസിഡൻ്റ് കറ്റിയാനിയേൽ സലിയുടെ വോട്ടു വാങ്ങിയെന്നും പകരം നഗരസഭയിൽ സീറ്റ് വാഗ്ദാനം ചെയ്തതായും ഡോ സതീഷ് ബാബുവിൻ്റെ കുറിപ്പിൽ പറയുന്നു. കൃസ്ത്യൻ ഭൂരിപക്ഷ വാർഡിൽ ഈഴവരെ നിറുത്തിയാൽ വിജയിക്കുകയില്ലെന്നു ജോസ് വിഭാഗം നേതാവ് എസ് എൻ ഡി പി ഭാരവാഹികളോടു പറഞ്ഞതായും സതീഷ് ബാബു ആരോപിച്ചു. യു ഡി എഫ് സീറ്റ് വാഗ്ദാനം ചെയ്തുവെങ്കിലും ഇടതുമുന്നണിയോടുള്ള ആഭിമുഖ്യം കൊണ്ട് അത് സ്വീകരിക്കാതെ രാഷ്ട്രീയ ധാർമ്മികത പാലിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. വാഗ്ദാനം ചെയ്ത സീറ്റ് ബോധപൂർവ്വം നൽകാതിരുന്നതിനുള്ള വില നൽകേണ്ടി വരുമെന്നും സതീഷ് ബാബു മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ തവണ 24 വാർഡ് നൽകുമെന്ന് പറഞ്ഞിട്ടു നൽകിയില്ലെന്നും സതീഷ് ബാബു പറയുന്നു. ജാതീയമായി അധിക്ഷേപിച്ചുവെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. 25 നു പകരം കുര്യാക്കോസ് പടവൻ 500 വോട്ടിനടുത്ത് ജയിച്ചതും എതിർ സ്ഥാനാർത്ഥികൾ ഇല്ലാത്തതുമായ ഒൻപതാം വാർഡ് നൽകാമെന്നു പറഞ്ഞതായും കുറിപ്പിൽ ഉണ്ട്. ഇടതുമുന്നണിക്കൊപ്പം നിലകൊണ്ടതാണ് അവഗണനയ്ക്കു കാരണം. ജയിപ്പിക്കാനുള്ള ശക്തി ഇല്ലെങ്കിലും തോൽപ്പിക്കാനാവുമെന്നും സതീഷ് ബാബു കുറിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.