വൈക്കം: സത്യവും നീതിയും ഉറപ്പ് വരുത്തുവാൻ യുവജനങ്ങളുടെ നിശ്ചയദാർഢ്യത്തോടെയുള്ള പ്രവർത്തനം അനിവാര്യമാണെന്ന് മദ്രാസ് ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഡോ കെ നാരായണക്കുറുപ്പ് അഭിപ്രായപ്പെട്ടു. ഓം ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ മാനവീയം പുരസ്ക്കാരം മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരക്കലിന് നൽകി കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനായിരത്തിഒന്ന് രൂപായും ഫലകവും പ്രശംസാപത്രവും അടങ്ങിയ പുരസ്ക്കാരമാണ് സമർപ്പിച്ചത്.സത്യത്തിനും നീതിക്കും വേണ്ടി ഒരു മനുഷ്യായുസ്സിൻ്റെ സിംഹഭാഗവും നീക്കിവച്ച് സമാനതകളില്ലാത്ത നിയമ പോരാട്ടം നടത്തിയ ജോമോൻ്റെ പ്രവർത്തനം ലോക ശ്രദ്ധ ആകർഷിച്ചതായി അദ്ദേഹം പറഞ്ഞു. അവാർഡുകൾ എന്തിന് വേണ്ടി ആർക്ക് നൽകി എന്നതിനെ ആശ്രയിച്ചാണ് അതിൻ്റെ മഹത്വം. ആ അർഥത്തിൽ ജോമോന് നൽകുന്ന അവാർഡ് അർഹതയ്ക്കുള്ള യഥാർത്ഥ അംഗീകാരമാണ്. തൻ്റെ ജീവൻ പോലും നഷ്ടപ്പെട്ടേക്കാമെന്ന അവസ്ഥ സംജാതമായിട്ടും താൻ വിശ്വസിച്ച സത്യപ്രമാണങ്ങളിൽ ഉറച്ച് നിന്നവരും തലമുറകൾക്ക് പ്രചോദനവും മാതൃകയുമായ പ്രവർത്തനങ്ങളാണ് ജോമോൻ നടത്തിയത് .
വൈക്കം ശ്രീമഹാദേവ കോളേജ് ആഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ഭാരതീയ പൈതൃക പഠനകേന്ദ്രം ഡയറക്ടർ പി ജി എം നായർ കാരിക്കോട് അധ്യക്ഷത വഹിച്ചു. ഓം ഫൗണ്ടേഷൻ പ്രസിഡൻ്റ് ആദർശ് എം നായർ, കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. സെറ്റിന പി പൊന്നപ്പൻ, ഓം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി ബി മായ, വി ആർ സി നായർ, ജഗത് പ്രകാശ്,ഗായത്രി മനോഹരൻ, പ്രീതി മാത്യു എന്നിവർ പ്രസംഗിച്ചു. ഫോറൻസിക് ആൻ്റ് ഹ്യൂമൺ റ്റൈറ്റ്സ് എന്ന വിഷയത്തെക്കുറിച്ച് ജസ്റ്റീസ് പ്രഭാഷണം നടത്തി. ജോമോൻ പുത്തൻപുരയ്ക്കൽ വിദ്യാർത്ഥികളുമായി സംവദിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.