Subscribe Us



രാമപുരം കുടിവെള്ളപദ്ധതിയുടെ പേര് നീലൂർ കുടിവെള്ള പദ്ധതി എന്നാക്കണമെന്ന് കടനാട് പഞ്ചായത്ത് പ്രമേയം പാസാക്കി; പദ്ധതി ഇല്ലാതാക്കാനുള്ള നീക്കമെന്ന് ആക്ഷേപം

പാലാ: നിർദിഷ്ട രാമപുരം കുടിവെള്ളപദ്ധതിയുടെ പേര് നീലൂർ കുടിവെള്ളപദ്ധതി എന്നാവശ്യപ്പെട്ടു ഇടതുമുന്നണി ഭരിക്കുന്ന  കടനാട് ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കി. ഇന്നലെ ചേർന്ന പഞ്ചായത്ത് കമ്മിറ്റിയാണ് പ്രമേയം പാസാക്കിയത്. പഞ്ചായത്ത് വൈസ് പ്രസിഡൻ്റും കേരളാ കോൺഗ്രസ് (എം) പ്രതിനിധിയുമായ സെൻ സി പുതുപ്പറമ്പിൽ ആണ് പ്രമേയം അവതരിപ്പിച്ചത്. പദ്ധതിയെ പ്രതികൂലമായി ബാധിക്കാത്തവിധം പേരുമാറ്റം നടത്തണമെന്നാണ് നിലയിലാണ് പ്രമേയം പാസാക്കിയിട്ടുള്ളത്. പദ്ധതിയുടെ ജലസംഭരണിയടക്കം നീലൂരിൽ സ്ഥിതി ചെയ്യുന്നതിനാലാണ് പേര് മാറ്റം നിർദ്ദേശിച്ചതെന്നാണ് പഞ്ചായത്ത് കമ്മിറ്റിയുടെ വാദം.


എന്നാൽ കടനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നീക്കം പദ്ധതി അട്ടിമറിക്കാനാണെന്ന ആക്ഷേപം ഇതോടെ ഉയർന്നു കഴിഞ്ഞു. നീലൂർ കുടിവെള്ളപദ്ധതി എന്ന പേരിൽ മുൻമന്ത്രി എൻ എം ജോസഫാണ് പദ്ധതി വിഭാവനം ചെയ്തത്. പിന്നീട് രാമപുരം പദ്ധതി എന്നു പേരു മാറ്റുകയായിരുന്നു. പേരുമാറ്റം നടത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ഇതു സംബന്ധിച്ചു ആരും ആക്ഷേപം ഉന്നയിച്ചിരുന്നില്ല. അടുത്ത കാലത്ത് കുടിവെള്ള പദ്ധതിയുടെ പേര് സംബന്ധിച്ചു വിവാദമുണ്ടാകുകയും തുടർന്ന് മാണി സി കാപ്പൻ എം എൽ എ സർക്കാർ ഉത്തരവ് പുറത്തുവിട്ടു പദ്ധതിയുടെ പേര് രാമപുരമാണെന്നു വ്യക്തമാക്കുകയും ചെയ്തതിനു പിന്നാലെയാണ് പദ്ധതിയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി കടനാട് പഞ്ചായത്ത് കമ്മിറ്റി രംഗത്തുവന്നത്. പേര് സംബന്ധിച്ചു വീണ്ടും വിവാദമുണ്ടാക്കി പദ്ധതിക്കു തുരങ്കം വയ്ക്കാനുള്ള നീക്കമാണിതിനു ഇതിന് പിന്നിലെന്നാണ് ആക്ഷേപവും ഉയർന്നു കഴിഞ്ഞു. നിലവിൽ സർക്കാർ രേഖകളിലെല്ലാം രാമപുരം പദ്ധതി എന്നുള്ളതിനാൽ കടനാട് പഞ്ചായത്ത് കമ്മിറ്റിയുടെ ഈ നീക്കം പദ്ധതിയുടെ സുഗമമായ നടത്തിപ്പിനു തന്നെ ഭീഷണിയാകുമെന്ന് ആശങ്ക ഉയർത്തിയിട്ടുണ്ട്. ഇടതുമുന്നണി ഭരിക്കുന്ന മറ്റു പഞ്ചായത്തുകൾ ഇതിനെ പിൻതുടർന്ന് പേരുമാറ്റ പ്രമേയം അവതരിപ്പിച്ചാൽ യു ഡി എഫ് പഞ്ചായത്തുകൾ രാമപുരം എന്ന പേര് നിലനിർത്തണമെന്ന ആവശ്യമുന്നയിക്കാനും സാധ്യതയുണ്ട്. ഇത് പദ്ധതി അപ്പാടെ ബാധിക്കുമെന്ന് നാട്ടുകാർക്ക് ആശങ്കയുണ്ട്. ഇക്കാലമത്രയും പേര് സംബന്ധിച്ചു പ്രശ്നമുണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കടനാട് പഞ്ചായത്തിൻ്റെ നീക്കം അനവസരത്തിലുള്ളതും രാഷ്ട്രീയ പ്രേരിതവുമാണെന്നു ആരോപിക്കപ്പെടുന്നു.

പദ്ധതിയുടെ 50 ശതമാനം ചിലവ് വഹിക്കുന്നത് കേന്ദ്ര സർക്കാരാണ്. 25 ശതമാനം സംസ്ഥാന സർക്കാരും 15 ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും 10 ശതമാനം ഉപഭോക്താക്കളുമാണ് വഹിക്കുന്നത്. പേരിലല്ല പദ്ധതിക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന് മാണി സി കാപ്പൻ എം എൽ എ നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു. പേര് ഏതായാലും പദ്ധതി പൂർത്തീകരിക്കുകയാണ് വേണ്ടെതെന്നും എം എൽ എ ആവശ്യപ്പെട്ടിരുന്നു.

മാണി സി കാപ്പൻ എം എൽ എ ആയതോടെ വർഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന പദ്ധതി പുന:ജ്ജീവിപ്പിക്കാൻ നടപടിയെടുക്കുകയായിരുന്നു. ഇക്കാര്യം ചർച്ച ചെയ്യാൻ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നപ്പോൾ നീലൂർ പദ്ധതിയുടെ നടപടി എവിടംവരെയായി എന്നു എം എൽ എ ആരാഞ്ഞു. അപ്പോൾ ഉദ്യോഗസ്ഥരാണ് പദ്ധതിയുടെ പേര് രാമപുരം എന്നാക്കി മാറ്റിയ വിവരം എം എൽ എ യെ അറിയിച്ചത്. തുടർന്ന് പദ്ധതിയ്ക്കു 13 ഘനയടി ജലമേ ഡാം അതോററ്റി നൽകൂവെന്നതിനാൽ പദ്ധതി പൂർണ്ണമാക്കാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 50 ഘനയടി ജലം ഒഴുക്കിക്കളയുന്ന ഡാം അതോററ്റി ആവശ്യമായ ജലം പദ്ധതിക്കു ലഭ്യമാക്കണമെന്ന് മാണി സി കാപ്പൻ ആവശ്യമുന്നയിക്കുകയും ഇതേത്തുടർന്ന് പരിശോധനകൾക്കും ചർച്ചകൾക്കും ഒടുവിൽ 30 ഘനയടി ജലം പദ്ധതിക്കു ലഭ്യമാക്കാൻ തീരുമാനിക്കുകയായിരുന്നു.

പാലായിലെ പത്തോളം പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് സഹായകമായ ഈ പദ്ധതിക്ക് കേന്ദ്ര ജലജീവൻ മിഷൻ പദ്ധതി അംഗീകാരം നൽകുകയും ചെയ്തു. ഇതിനാവശ്യമായ പ്രവർത്തനങ്ങൾ ധൃതഗതിയിൽ മുന്നോട്ട് നീങ്ങുമ്പോളാണ് പദ്ധതിയുടെ പേര് മാറ്റമെന്ന ആവശ്യവുമായി കടനാട് പഞ്ചായത്ത് രംഗത്ത് വന്നിട്ടുള്ളത്.

ഇതേ സമയം പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഏതാനും പഞ്ചായത്തുകളെക്കൂടി പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് അവസാനഘട്ടത്തിലാണ് ആവശ്യമുയർത്തിയിരിക്കുകയാണ്. ഇതിനു പിന്നിലും രാഷ്ട്രീയ ലക്ഷ്യമാണെന്ന ആരോപണം ശക്തമാണ്. ഈ ആവശ്യം പദ്ധതിയെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ നിലവിലുള്ള പഞ്ചായത്തുകൾ എതിർപ്പ് പ്രകടിപ്പിക്കാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇങ്ങനെ തർക്കം ഉടലെടുത്താൽ പദ്ധതിതന്നെ അനിശ്ചിതത്വത്തിലായേക്കും.

പാലായിലെ പത്ത് പഞ്ചായത്തുകളെ ഉൾപ്പെടുത്തി പദ്ധതി തയ്യാറാക്കി ആവശ്യമായ ജലലഭ്യത ഉറപ്പാക്കി അംഗീകാരം നേടിയ പദ്ധതിയിൽ അവസാനഘട്ടത്തിൽ കൂടുതൽ പഞ്ചായത്തുകളെ ഉൾപ്പെടുത്തണമെന്ന ആവശ്യമുന്നയിക്കുന്നത് പദ്ധതിയെ തകിടം മറിക്കാനാണെന്ന ആശങ്കയും ഉയർത്തിക്കഴിഞ്ഞു.


നീലൂര്‍ കുടിവെള്ള പദ്ധതി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണം
-കടനാട് ഗ്രാമ പഞ്ചായത്ത് കമ്മറ്റി
 
നീലൂര്‍ കുടിവെളള പദ്ധതി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്ന് കടനാട് പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കി . കടനാട് , രാമപുരം , മേലുകാവ് . മൂന്നിലവ് , തിടനാട് മീനച്ചില്‍ ഭരണങ്ങാനം  തലനാട് , തലപ്പലം , തീക്കോയി, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര എന്നീ പഞ്ചായത്തുകള്‍ക്കും ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയ്ക്കും ശുദ്ധജ ലം വിതരണം ചെയ്യുന്നതിന് ആവശ്യമായി രൂപീകരിച്ച പദ്ധതിയാണിത്.ഇടുക്കി ജില്ലയിലെ മലങ്കര ഡാമില്‍ നിന്നും ജലം ശുദ്ധീകരിക്കുന്നതിനായി കടനാട് പഞ്ചായത്തിലെ നീലൂരില്‍ എത്തിക്കുകയും അവിടെ സ്ഥാപിക്കുന്ന ടാങ്കില്‍ നിന്നും ശുദ്ധജലം വിതരണത്തിനായി ഈരാറ്റുപേട്ട  മുനിസിപ്പാലിറ്റിയിലും  മറ്റ് പഞ്ചായത്തുകളിലും സ്ഥാപിച്ചിരിക്കുന്ന ടാങ്കുകളില്‍ എത്തിക്കുന്നു. ഈ കുടിവെള്ള പദ്ധതി കടനാട് ഗ്രാമ പഞ്ചായത്തിലെ നീലൂര്‍ കേന്ദീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. വാട്ടര്‍ ട്രീറ്റ്മെന്‍റ് പ്ലാന്‍റും മെയിന്‍ ടാങ്കും നീലൂരിലാണ് സ്ഥാപിക്കുന്നത് . ആയതിന ആവശ്യമായ  രണ്ടേക്കര്‍ സ്ഥലം ഇതിന് ഏറ്റെടുത്തിട്ടുണ്ട്. ഒരു ദിവസം മൂന്നു കോടി  ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കുന്നതിന്  ശേഷിയുള്ള  ട്രീറ്റ്മെന്‍റ് പ്ലാന്‍റാണ്  ഇവിടെ സ്ഥാപിക്കപ്പെടുന്നത്. മറ്റ് പഞ്ചായത്തുകളിലേയ്ക്കുള്ള പമ്പിംഗ് മെയിനും ഇവിടെ നിന്നാണ് ആരംഭിക്കുന്നത്.എന്നാല്‍ ഈ പദ്ധതിയുടെ നിലവിലുളള പേരില്‍ കടനാട് പഞ്ചായത്തിലെ നീലൂര്‍ ഉള്‍പ്പെട്ടിട്ടില്ല. ആയതിനാല്‍ ഈ പദ്ധതിയുടെ പേരില്‍ നീലൂര്‍ എന്ന നാമം ഉള്‍പ്പെടുത്തി പുനര്‍നാമകരണം ചെയ്ത് പദ്ധതി എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് കടനാട് പഞ്ചായത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് പ്രമേയം പാസ്സാക്കി.

Post a Comment

0 Comments