Subscribe Us



പാലാ കാർമ്മൽ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിച്ച നാലുമാസം പ്രായമായ കുട്ടിയുടെ മരണം; ഡി എം ഒ യുടെ മൊഴിയെടുക്കൽ തുടങ്ങി

പാലാ: പാലാ കാർമ്മൽ മെഡിക്കൽ സെൻ്ററിൽ ചികിത്സയ്ക്കെത്തിച്ച നാലുമാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞ് അക്ഷര മുകേഷ് മരിച്ച സംഭവത്തെക്കുറിച്ച് ഉയർന്ന പരാതിയെക്കുറിച്ച് ജില്ലാ മെഡിക്കൽ ഓഫീസർ അന്വേഷണം ആരംഭിച്ചു. ഇതിൻ്റെ ഭാഗമായി പരാതിക്കാരിയും മരിച്ച കുഞ്ഞിൻ്റെ മാതാവുമായ  നീറന്താനം മുകേഷ്ഭവനിൽ ഗീതു മുകേഷ്, ആരോപണ വിധേയനായ കാർമ്മൽ മെഡിക്കൽ സെൻ്ററിലെ ജൂനിയർ ഡോക്ടർ, ആശുപത്രി അധികൃതർ എന്നിവരിൽ നിന്നുമാണ് ജില്ലാ മെഡിക്കൽ ഓഫീസർ മൊഴി എടുക്കുന്നത്. 

ഡി എം ഒ യുടെ നിർദ്ദേശപ്രകാരം മൊഴിയെടുപ്പിന് നോട്ടീസ് ലഭിച്ച ഗീതു മുകേഷ്, ജൂനിയർ ഡോക്ടർ, കാർമ്മൽ ആശുപത്രി അധികൃതർ എന്നിവർ ഡി എം ഒ ഓഫീസിൽ ഹാജരായി. ഇതേത്തുടർന്ന് മൊഴിയെടുക്കൽ ആരംഭിച്ചു.

ചികിത്സയ്ക്കെത്തിച്ച നാലുമാസം പ്രായമായ പെൺകുഞ്ഞ് മരിക്കാനിടയായത് കുട്ടിയെ രാത്രിയിൽ പാലാ കാർമ്മൽ ആശുപത്രിയിലെ എത്തിച്ചപ്പോൾ ക്യാഷ്വാലിറ്റി വിഭാഗത്തിലെ ഡോക്ടർ മതിയായ ചികിത്സ ലഭ്യമാക്കാതെ മടക്കി അയച്ചതാണെന്ന ആരോപണമാണ് കുട്ടിയുടെ മാതാപിതാക്കൾ ഉന്നയിക്കുന്നത്.
ഇക്കഴിഞ്ഞ ഒന്നിന് രാത്രിയിൽ അക്ഷരയ്ക്ക് ശ്വാസതടസ്സവും കുറുകലും ഉണ്ടായതിനെത്തുടർന്നാണ് കാർമ്മൽ മെഡിക്കൽ സെൻ്ററിൽ എത്തിച്ചതെന്ന് മാതാപിതാക്കൾ പറഞ്ഞു. ക്യാഷ്വാലിറ്റി ഡ്യൂട്ടിയിലുള്ള ചെറുപ്പക്കാരനായ ഡോക്ടർ കുട്ടിയെ പരിശോധിച്ചശേഷം യാതൊരു പ്രശ്നവും ഇല്ലെന്നു തങ്ങളോട് പറഞ്ഞതായി ഇവർ പരാതിപ്പെടുന്നു. കുട്ടി ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നതു ചൂണ്ടിക്കാണിച്ചപ്പോഴും ഡോക്ടർ പ്രശ്നമില്ലെന്നു ആവർത്തിക്കുകയായിരുന്നു. കുട്ടിയുടെ എക്സ്റേ എടുക്കാനോ രക്ത പരിശോധന നടത്താനോ പോലും തയ്യാറായില്ല. കുരുന്നുകുട്ടികൾ അസുഖബാധിതരായാൽ തലയിലും കവിളിലും ഒക്കെ സൂചനകൾ കാണാനാകുമെന്ന് തങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചു മടക്കി അയയ്ക്കുകയാരുന്നുവെന്ന് മുകേഷ്കുമാറും  ഗീതുവും പറഞ്ഞു.  പ്രവർത്തന പരിചയമില്ലാത്ത ഡോക്ടർ ആയതിനാലാണ് കുട്ടികയ തിരിച്ചയയ്ക്കാൻ കാരണമെന്നും അവർ കുറ്റപ്പെടുത്തി. പരിശോധിക്കാൻ അറിയില്ലെങ്കിൽ മറ്റൊരു ആശുപത്രിയിലേയ്ക്ക് റഫർ ചെയ്താൽ മതിയായിരുന്നു. കുട്ടിയുടെ അമ്മയ്ക്കു പനി ഉണ്ടായിരുന്നു. ശ്വാസതടസ്സവും കുറുകലും അതേത്തുടർന്നു വന്നതാകാമെന്ന് കരുതിയാണ് രാത്രിയിൽ തന്നെ കൊണ്ടുവന്നത്. മൂത്തകുട്ടിയും മുഴുവൻ കുടുംബാംഗങ്ങളും ചികിത്സ തേടാറുള്ളത് കാർമ്മൽ മെഡിക്കൽ സെൻ്ററായതുകൊണ്ടാണ് രാത്രിയിൽ അവിടേയ്ക്ക് തന്നെ പോന്നത്.
രണ്ടാം തിയതി രാവിലെയും കുട്ടി അസ്വസ്തത തുടർന്നതോടെയാണ് കുട്ടികളുടെ ഡോക്ടറെ കാണിക്കാനായി വീണ്ടും കൊണ്ടുവന്നത്. വരും വഴി അമ്മയുടെ കൈയിൽ കുട്ടിയുടെ വിരൽ മുറുകി പിടിച്ചിട്ടുണ്ടായിരുന്നു.  ആശുപത്രിയിൽ എത്തിച്ച ഉടനെ എല്ലാവരെയും പുറത്താക്കി ഡോക്ടർ പരിശോധിച്ചു. പിന്നീട് ഇടയ്ക്ക് നോക്കിയപ്പോൾ നെഞ്ചുലൈസേഷൻ നൽകുന്നത് കണ്ടു. കുറച്ചു നേരത്തിനു ശേഷം നഴ്സുമാർ എവിടേയ്ക്കൊക്കയോ ഫോൺ വിളിക്കുന്നത് കേട്ടു. പൾസ് ഉണ്ടെന്നു പറയുന്നുണ്ടായിരുന്നു. പിന്നീട് ഒരു കന്യാസ്ത്രീ വന്ന് കുട്ടിക്ക് എന്തായിരുന്നു പ്രശ്നമെന്നു ചോദിച്ചു. ശ്വാസതടസ്സവും കുറുകലുമാണെന്ന് അപ്പോഴും പറഞ്ഞു. പിന്നീട് കുട്ടി മരിച്ചു പോയി രക്ഷിക്കാനായില്ലെന്നു അറിയിക്കുകയായിരുന്നുവെന്ന് ഇവർ പറഞ്ഞു. അതേസമയം കുട്ടിയെ മരിച്ച നിലയിലാണ് ആശുപത്രിയിൽ എത്തിച്ചതെന്ന വാദമുയർത്തുകയാണ് ആശുപത്രി അധികൃതർ. എന്നാൽ തലേന്ന് കുട്ടിയെ ചികിത്സയ്ക്കെത്തിച്ചപ്പോൾ തിരിച്ചയയ്ക്കാൻ ഇടയായതിനെക്കുറിച്ചു വിശദീകരിക്കാൻ ഇതുവരെയും ആശുപത്രി അധികൃതർ തയ്യാറായിട്ടില്ല. 

പോലീസ് എത്തിയപ്പോൾ കുട്ടിയെ മരിച്ചാണ് എത്തിച്ചതെന്നാണ് കന്യാസ്ത്രീ തങ്ങളുടെ മുന്നിൽ വച്ച് മൊഴി കൊടുത്തതെന്ന് മരിച്ച കുട്ടിയുടെ മാതാപിതാക്കൾ കുറ്റപ്പെടുത്തി. കുട്ടിയുടെ കൈയ്യിലും കാലിലും രക്തമെടുത്ത പാടുകൾ കണ്ടിരുന്നു. മരിച്ച കുട്ടിയാണെങ്കിൽ എന്തിനാണ് രക്തമെടുത്തതെന്ന് ഇവർ ചോദിക്കുന്നു. കൊണ്ടുവരുമ്പോൾ മരിച്ചിരുന്നുവെങ്കിൽ അപ്പോൾ തന്നെ എന്തുകൊണ്ടു പറഞ്ഞില്ലെന്നും ഇവർ കുറ്റപ്പെടുത്തി. തലേന്ന് കുട്ടിക്ക് ആവശ്യമായ ചികിത്സ നൽകിയിരുന്നെങ്കിൽ കുട്ടി മരണപ്പെടുകയില്ലായിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞു.

കാർമ്മൽ മെഡിക്കൽ സെൻ്റർ അധികൃതരുടെയും കുട്ടിയെ മടക്കി അയച്ച ഡോക്ടറുടെയും ഗുരുതരമായ അനാസ്ഥയാണ് കുരുന്ന് ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയതെന്ന് ഇവർ കുറ്റപ്പെടുത്തി. തങ്ങൾക്ക് നീതി ലഭ്യമാക്കണമെന്നും അന്വേഷണം നടത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും മുകേഷ്കുമാറും ഗീതുവും ആവശ്യപ്പെടുന്നു. ഇനി മറ്റൊരു കുരുന്നിനും ദുർവിധി ഉണ്ടാവാതിരിക്കാനാണ് തങ്ങൾ പ്രതികരിക്കുന്നതെന്ന് ഇവർ വ്യക്തമാക്കി. കുരുന്ന് ജീവൻ നഷ്ടപ്പെടുത്തിയവർക്കെതിരെ പ്രതികരിക്കാൻ ജനപ്രതിനിധികളോ രാഷ്ട്രീയ കക്ഷികളോ തയ്യാറാകാത്തത് തങ്ങളെ വേദനിപ്പിച്ചിരിക്കുകയാണെന്നും ഇവർ പറഞ്ഞു.

Post a Comment

0 Comments