നീറന്താനം: ചികിത്സ തേടിയെത്തിയപ്പോൾ അത്യാഹിത വിഭാഗത്തിലെ ജൂനിയർ ഡോക്ടർ മടക്കി അയച്ചതിനു പിന്നാലെ പിറ്റേന്ന് നാലു മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തിൽ ആരോപണ വിധേയമായ പാലാ കാർമ്മൽ ആശുപത്രിക്കെതിരെ കൂടുതൽ ആരോപണവുമായി മരിച്ച അക്ഷരയുടെ മാതാപിതാക്കൾ രംഗത്തുവന്നു. 2023 അവസാനം മാത്രം മെഡിസിൻ പാസ്സായ ജൂനിയർ ഡോക്ടറാണ് കുഞ്ഞിനെ പരിശോധിച്ച ശേഷം മടക്കി അയച്ചതെന്ന് മരിച്ച അക്ഷരയുടെ മാതാപിതാക്കളായ മുകേഷ്കുമാറും ഗീതുവും കുറ്റപ്പെടുത്തി. ഒരു പിഞ്ചുകുഞ്ഞ് ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം മരണമടഞ്ഞിട്ടും ജനപ്രതിനിധികളാരും പ്രതികരിച്ചിട്ടില്ലെന്നത് ഖേദകരമാണ്. ആരോപണ വിധേയരായ ആശുപത്രി അധികൃതരെ സംരക്ഷിക്കുന്ന നിലപാട് വേദനാജനകമാണെന്നും അവർ കുറ്റപ്പെടുത്തി.
സംഭവത്തിൽ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അന്വേഷണത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നത് ആശ്വാസകരമാണ്. പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും കൂടുതൽ സമഗ്ര അന്വേഷണം അനിവാര്യമാണ്. നീതി ലഭ്യമാകും വരെ എതറ്റംവരെയും പോകും. തങ്ങൾക്ക് നഷ്ടമായത് തിരിച്ചു തരാൻ ആർക്കും കഴിയില്ല. മറ്റൊരാൾക്കും ഇത്തരം ഗതികേട് ഉണ്ടാവാതിരിക്കാനാണ് തങ്ങൾ പ്രതികരിക്കുന്നതെന്ന് അവർ വ്യക്തമാക്കി.
ഇക്കഴിഞ്ഞ ഒന്നിന് രാത്രിയിൽ അക്ഷരയ്ക്ക് ശ്വാസതടസ്സവും കുറുകലും ഉണ്ടായതിനെത്തുടർന്നാണ് കാർമ്മൽ മെഡിക്കൽ സെൻ്ററിൽ എത്തിച്ചതെന്ന് മാതാപിതാക്കൾ പറഞ്ഞു. ക്യാഷ്വാലിറ്റി ഡ്യൂട്ടിയിലുള്ള ചെറുപ്പക്കാരനായ ഡോക്ടർ കുട്ടിയെ പരിശോധിച്ചശേഷം യാതൊരു പ്രശ്നവും ഇല്ലെന്നു തങ്ങളോട് പറഞ്ഞതായി ഇവർ പരാതിപ്പെടുന്നു. കുട്ടി ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നതു ചൂണ്ടിക്കാണിച്ചപ്പോഴും ഡോക്ടർ പ്രശ്നമില്ലെന്നു ആവർത്തിക്കുകയായിരുന്നു. കുട്ടിയുടെ എക്സ്റേ എടുക്കാനോ രക്തപരിശോധന നടത്താനോ പോലും തയ്യാറായില്ല. കുരുന്നുകുട്ടികൾ അസുഖബാധിതരായാൽ തലയിലും കവിളിലും ഒക്കെ സൂചനകൾ കാണാനാകുമെന്ന് തങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചു മടക്കി അയയ്ക്കുകയാരുന്നുവെന്ന് മുകേഷ്കുമാറും ഗീതുവും പറഞ്ഞു.
രണ്ടാം തിയതി രാവിലെയും കുട്ടി അസ്വസ്തത തുടർന്നതോടെയാണ് കുട്ടികളുടെ ഡോക്ടറെ കാണിക്കാനായി വീണ്ടും കാർമ്മൽ ആശുപത്രിയിൽ കൊണ്ടുവന്നത്. വരും വഴി അമ്മയുടെ കൈയിൽ കുട്ടിയുടെ വിരൽ മുറുകി പിടിച്ചിട്ടുണ്ടായിരുന്നു. ആശുപത്രിയിൽ എത്തിച്ച ഉടനെ എല്ലാവരെയും പുറത്താക്കി ഡോക്ടർ പരിശോധിച്ചു. പിന്നീട് ഇടയ്ക്ക് നോക്കിയപ്പോൾ നെബുലൈസേഷൻ നൽകുന്നത് കണ്ടു. കുറച്ചു നേരത്തിനു ശേഷം നഴ്സുമാർ എവിടേയ്ക്കൊക്കയോ ഫോൺ വിളിക്കുന്നത് കേട്ടു. പൾസ് ഉണ്ടെന്നൊക്കെ പറയുന്നുണ്ടായിരുന്നു. പിന്നീട് ഒരു കന്യാസ്ത്രീ വന്ന് കുട്ടിക്ക് എന്തായിരുന്നു പ്രശ്നമെന്നു ചോദിച്ചു. ശ്വാസതടസ്സവും കുറുകലുമാണെന്ന് അപ്പോഴും പറഞ്ഞു. പിന്നീട് കുട്ടി മരിച്ചു പോയെന്നും രക്ഷിക്കാനായില്ലെന്നും അറിയിക്കുകയായിരുന്നുവെന്ന് ഇവർ പറഞ്ഞു.
പോലീസ് എത്തിയപ്പോൾ കുട്ടിയെ മരിച്ചാണ് എത്തിച്ചതെന്നാണ് കന്യാസ്ത്രീ തങ്ങളുടെ മുന്നിൽ വച്ച് മൊഴി കൊടുത്തതെന്ന് ഇവർ കുറ്റപ്പെടുത്തി. കുട്ടിയുടെ കൈയ്യിലും കാലിലും രക്തമെടുത്ത പാടുകൾ കണ്ടിരുന്നു. മരിച്ച കുട്ടിയാണെങ്കിൽ എന്തിനാണ് രക്തമെടുത്തതെന്ന് ഇവർ ചോദിക്കുന്നു. കൊണ്ടുവരുമ്പോൾ മരിച്ചിരുന്നുവെങ്കിൽ അപ്പോൾ തന്നെ എന്തുകൊണ്ടു പറഞ്ഞില്ലെന്നും ഇവർ കുറ്റപ്പെടുത്തി. തലേന്ന് കുട്ടിക്ക് ആവശ്യമായ ചികിത്സ നൽകിയിരുന്നെങ്കിൽ കുട്ടി മരണപ്പെടുകയില്ലായിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞു.
കഴിഞ്ഞ ദിവസം പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തി.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.