പാലാ: പാലാ വികസന കാര്യത്തിൽ ജോസ് കെ മാണിയെ തെറ്റിദ്ധരിച്ചെന്ന സി പി ഐ (എം) പ്രവർത്തകൻ്റെ കുറിപ്പ് വൈറലായി. സി പി ഐ (എം) പ്രവർത്തകനായ സതീഷ് കെ വിയുടെ കുറിപ്പാണ് പാലായിൽ ചർച്ചയാകുന്നത്.
തൻ്റെ നാട്ടിലെ ഒരു റോഡിൻ്റെ വികസനത്തിനായി ജോസ് കെ മാണിയെ സമീപിച്ചപ്പോൾ ഉണ്ടായ അനുഭവമാണ് പറയുന്നതെന്ന് സതീഷ് കുറിപ്പിൽ പറയുന്നു. ആരെങ്കിലും എന്തെങ്കിലും കെട്ടുകഥകൾ ഉണ്ടാക്കിപ്പറയുന്നത് വിശ്വസിക്കരുതെന്ന് അദ്ദേഹം പറയുന്നു. താനും ജോസ് കെ മാണിയെ അത്തരത്തിൽ തെറ്റിദ്ധരിച്ച ആളാണെന്നും സതീഷ് കുറിപ്പിൽ വ്യക്തമാക്കി. ജോസ് കെ മാണിയെ നേരിൽ കണ്ടു സംസാരിച്ചപ്പോൾ താൻ കേട്ടറിഞ്ഞപോലെയല്ല കാര്യങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സതീഷ് കെ വി യുടെ കുറിപ്പ് താഴെ:
ഞാനൊരു സി.പി.ഐ (എം) പ്രവർത്തകനാണ്. എന്റെ പ്രദേശത്തുള്ള ആളുകളുടെ ഒരു പാടുകാലത്തെ വലിയൊരു ബുദ്ധിമുട്ടിനു പരിഹാരമാവുകയാണ്. പാലാ പൊൻകുന്നം റോഡിനു സമീപം താമസിക്കുന്ന കുറെയധികം കുടുംബങ്ങൾക്ക് അവരവരുടെ വീടുകളിലെത്തുവാൻ 250 മീറ്റര്‍ മതിയായിരുന്നിടത്ത് ഏകദേശം 2.5 കിലോമീറ്ററോളം ചുറ്റി സഞ്ചരിക്കേണ്ടി വരുമായിരുന്നു.
മെയിൻ റോഡിൽ നിന്നും ഇരുന്നൂറ്റി അൻപതോളം മീറ്റർ മാത്രം സഞ്ചരിക്കേണ്ടുന്ന ഈ പ്രദേശത്തേക്ക് കഴിഞ്ഞ മാർച്ച് മാസത്തിലാണ് പുതിയൊരു റോഡ് വെട്ടിയത്. കുറ്റില്ലം ആലഞ്ചേരി റോഡ്.
ഈ റോഡ് വെട്ടി ഇതിലൂടെയുള്ള യാത്ര സൗകര്യം ഒരുക്കുവാനുള്ള പ്രവർത്തനം വലിയ പ്രയാസകരമായിരുന്നു. അങ്ങനെയാണ് രാജ്യസഭാ എം.പിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതാവുമായ ശ്രീ. ജോസ് കെ.മാണി എം.പി യെ പോയി കാണുകയും ഞങ്ങളുടെ ആവശ്യം അറിയിക്കുകയും ചെയ്തത്.
ഒരാളെയും കൂട്ടാതെ നേരില്‍ കണ്ട് സ്വയം പരിചയപ്പെടുത്തി. മുന്‍പ് ഒരുപാട് ജനപ്രതിനിധികളെയൊക്കെ സമീപിച്ചതാണ്, എന്നിട്ടും നടന്നില്ല. ഇപ്രാവശ്യം നടക്കുന്നെങ്കില്‍ നടക്കട്ടെ, ഇല്ലെങ്കില്‍ പോട്ടെ എന്ന് വിചാരിച്ചായിരുന്നു അദ്ദേഹത്തെ കണ്ടത്.
ആ കൂടിക്കാഴ്ച സത്യത്തില്‍ എന്നെ അത്ഭുതപ്പെടുത്തി എന്നതാണ് സത്യം. എനിക്ക് അദ്ദേഹത്തെപറ്റി മുന്‍പുണ്ടായിരുന്ന കേട്ടറിവുകളില്‍ ഉള്ള ആളേ അല്ല ജോസ് കെ മാണി. അന്തസുള്ള സമീപനവും പെരുമാറ്റവും.
ഞങ്ങളുടെ പ്രദേശത്തിന്‍റെ ഗതികേട് പറഞ്ഞപ്പോള്‍ അത് കേള്‍ക്കാനും പെട്ടെന്നു മനസിലാക്കാനും അദ്ദേഹത്തിനായി. അതിനെത്ര ചിലവാകും എന്ന് ഞങ്ങളോട് തന്നെ ചോദിച്ചു. ഞങ്ങള്‍ തുക പറഞ്ഞു.
യാതൊരു മടിയും കൂടാതെ അദേഹം റോഡു പണിക്കായി 8 ലക്ഷം രൂപയാണ് അനുവദിച്ചത്. എന്ന് മാത്രമല്ല അതിന്‍റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഞങ്ങള്‍ക്ക് അലയേണ്ടി വന്നതുമില്ല. എല്ലാ കാര്യങ്ങളും വളരെ ഭംഗിയായി സമയാസമയം നടന്നു. ഒരോ ഘട്ടത്തിലും അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നും ഇങ്ങോട്ട് വിളിച്ച് കാര്യങ്ങള്‍ അറിയിക്കുകയായിരുന്നു.
ഇപ്പോൾ ഈ റോഡിൽ 175 മീറ്ററോളം കോൺക്രീറ്റിംഗ് പൂർത്തീകരിക്കുവാൻ കഴിഞ്ഞു. ഇതോടെ പ്രദേശവാസികളായ ഞങ്ങളുടെ ചിരകാല സ്വപ്നം സാധ്യമാവുകയാണ്.
പല നേതാക്കളും ജനങ്ങൾ നൽകിയ അധികാരം വെറും അലങ്കാരമായി മാത്രം കൊണ്ടു നടക്കുമ്പോൾ പാലായില്‍ ജനങ്ങളെ കേള്‍ക്കുകയും അവരുടെ കാര്യം സാധ്യമെങ്കില്‍ നടത്തി തരികയും ചെയ്യുന്ന ഒരാള്‍ ഉണ്ടെന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രവർത്തകർക്ക് അഭിമാനമാണ്. അദ്ദേഹത്തിന്‍റെ വിനയമുള്ള പെരുമാറ്റം എന്നെ അത്ഭുതപ്പെടുത്തി.
ഈ സാഹചര്യത്തില്‍ പാലാക്കാരോട് ഒരു വാക്ക്. ആരെങ്കിലും എന്തെങ്കിലും കെട്ടുകഥകള്‍ ഉണ്ടാക്കി പറയുന്നത് വിശ്വസിക്കരുത്. ജോസ് കെ മാണിയെ പറ്റി ഞാനും അത്തരത്തില്‍ വിശ്വസിച്ച ഒരാളാണ്. പക്ഷേ നേരില്‍ കണ്ടപ്പോള്‍ ഞാന്‍ അറിഞ്ഞ ആളേ അല്ല അദ്ദേഹം. ഇദ്ദേഹം ഇത്തവണ എന്തെങ്കിലും ആകാതെ പോയിട്ടുണ്ടെങ്കില്‍, അത് പാലാക്കാരുടെ നഷ്ടമാണ്. പാലാ ഒരു 15 വര്‍ഷം പിന്നോട്ട് പോയി എന്ന് കരുതിയാല്‍ മതി, അതുറപ്പ്.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.