Subscribe Us



അന്തരിച്ച പ്രമുഖ ചാർട്ടേർഡ് അക്കൗണ്ടൻ്റ് തോമസ് ടി എബ്രാഹം തെങ്ങുംപള്ളിയെക്കുറിച്ച് ശിഷ്യൻ കൂടിയായ ദീപിക റിപ്പോർട്ടർ ജിബിൻ കുര്യൻ സാമൂഹ്യ മാധ്യമത്തിൽ നൽകിയ കുറിപ്പ്

അന്തരിച്ച പ്രമുഖ ചാർട്ടേർഡ് അക്കൗണ്ടൻ്റ് തോമസ് ടി എബ്രാഹം തെങ്ങുംപള്ളിയെക്കുറിച്ച് ശിഷ്യൻ കൂടിയായ ദീപിക റിപ്പോർട്ടർ ജിബിൻ കുര്യൻ സാമൂഹ്യ മാധ്യമത്തിൽ നൽകിയ കുറിപ്പ്.
 
വാണിജ്യശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം പാലാ നഗരഹൃദയ ഭാഗത്തുള്ള നമ്പ്യാര്‍ ആന്‍ഡ് തോമസ് എന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഓഫീസില്‍ തോമസ് സാറിന്റെ അടുത്താണ് എത്തുന്നത്. സിഎ പഠനത്തിനല്ല. ഓഡിറ്റിംഗും അക്കൗണ്ടിംഗുമായി ബന്ധപ്പെട്ട് എന്തെങ്കിലും ജോലിയായിരുന്നു പ്രതീക്ഷ. രണ്ടു വര്‍ഷക്കാലം കണക്കിന്റെ അക്കൗണ്ടിംഗിന്റെ മാസ്മരിക ലോകത്തായിരുന്നു. ആദ്യമായി ഒരു ജോലി ചെയ്തതിനു ശമ്പളമെന്നു പറയത്തില്ലെങ്കിലും സ്റ്റൈപ്പന്റായി ചെറിയ തുക കവറിലിട്ടു തന്നതാണ് തോമസ് സാറാണ്. ആ ചെറിയ തുകയില്‍ നിന്നാണ് ഞാന്‍ വളര്‍ന്നത്. എന്നെ വളര്‍ത്തിയതും എന്നെ ഞാനാക്കുന്നതിലും സാറും സാറിന്റെ ഓഫീസിലെ എല്ലാവുരുമുണ്ടായിരുന്നു. 

അക്കൗണ്ടിംഗില്‍ നല്ല ഒരു ജോലി ശരിപ്പെടുത്താനായിരുന്നു സാറും ഓഫീസും ശ്രമിച്ചത്. എന്നാല്‍ ഞാന്‍ അതെല്ലാം വിട്ട് ഓഡിറ്റിംഗും അക്കൗണ്ടിംഗും ഒക്കെ അവസാനിപ്പിച്ച് പത്രപ്രവര്‍ത്തനലോകത്ത് എത്തി. എന്നും കടപ്പെട്ടിരിക്കുന്ന എന്റെ ഗുരുനാഥനാണ് തോമസ് സാര്‍. ജോലിയും ഓഫീസുമൊക്കെ വിട്ടാലും പാലായില്‍ വന്നാല്‍ സാറിന്റെ ഓഫീസിലെത്തുമായിരുന്നു. സാര്‍ എനിക്ക് ഒരു ബോസ് മാത്രമായിരുന്നില്ല.എല്ലാ കാര്യങ്ങളും സാസാരിക്കും തര്‍ക്കിക്കും അറിവുകള്‍ പകര്‍ന്നു നല്‍കും. 

ധാരാളം വായനയുള്ള സാര്‍ ഒരു മനുഷ്യസ്‌നേഹിയായിരുന്നു. രോഗവസ്ഥയിലായിരുന്നപ്പോഴും സാറിനെ കാണാനും സംസാരിക്കാനുമൊക്കെ കഴിഞ്ഞു. എല്ലാവരോടും യാത്ര പറഞ്ഞ് കര്‍ക്കിടകത്തിലെ ഈ പെരുമഴക്കാലത്ത് സാര്‍ പോകുകയാണ്. ഇനി സാറും സാറിന്റെ ഓര്‍മകളും മാത്രം ഒരിക്കലും മറക്കാത്ത ആദ്യ സ്‌റ്റൈപ്പന്റ് കിട്ടിയ ആ ചെറിയ കവറും മനസില്‍ മായാതെ നില്‍ക്കും. നന്ദി ഗുരുനാഥാ നന്ദി. സ്‌നേഹിച്ചതിന്, കരുതിയതിന്, ചേര്‍ത്തു നിര്‍ത്തിയതിന്, ആശ്വസിപ്പിച്ചതിന്. തോമസ് സാര്‍ സ്വര്‍ഗത്തിലെത്തി എനിക്ക് ഉറപ്പാണ്. ഞാനും സ്വര്‍ഗത്തിലെത്തിയാല്‍ ആദ്യം അന്വേഷിക്കുക തോമസ് സാറിനെയായിരിക്കും.
ചരിത്ര പുരുഷാ വീണ്ടും വരുമോ നിനച്ച ജീവിത സന്ധികളിൽ ..

ഒരുപാട് ദു:ഖത്തോടെ
സാറിന്റെ സ്വന്തം ജിബിൻ.

തോമസ് ടി എബ്രാഹമിൻ്റെ സംസ്കാരം ഞായറാഴ്ച (27/07/2025) ഉച്ചകഴിഞ്ഞ് 2.45 കൊച്ചിടപ്പാടിയിലെ വീട്ടിൽ നിന്നാരംഭിച്ച് കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളിയിൽ നടത്തും

Post a Comment

0 Comments