Subscribe Us



ഭാരതസഭയുടെ സൂര്യതേജസ് ഗോവർണദോർ പാറേമാക്കൽ മാർ തോമാകത്തനാരുടെ 290-ാം ജന്മദിനാഘോഷം സെപ്റ്റംബർ 10ന് കടനാട്ടിൽ

പാലാ: ഭാരതസഭയുടെ സൂര്യതേജസ് ഗോവർണദോർ പാറേമാക്കൽ മാർ തോമാ കത്തനാരുടെ  290-ാം ജന്മദിനാഘോഷം  സെപ്റ്റംബർ 10ന് കടനാട്ടിൽ നടക്കും. നാട്ടുരാജ്യങ്ങളായി ചിതറി കിടക്കുമ്പോഴും  ഒരൊറ്റ ഇന്ത്യ എന്ന  ദേശീയ വാദത്തിന്റെ  തുടക്കക്കാരൻ, ഇരുപതാം നൂറ്റാണ്ടിലെ സഭൈക്യ മുന്നേറ്റങ്ങൾ യൂറോപ്പിലും മറ്റും ഉടലെടുക്കുന്നതിനു നൂറ്റാണ്ടുകൾക്കു മുമ്പേ സഭകളുടെ ഐക്യം പ്രാവർത്തികമാക്കിയ ദീർഘദര്‍ശി, സ്വജാതിയിൽ നിന്ന് നേതൃത്വം അനുവദിക്കാതെ വിദേശികളാൽ  ഭരിക്കപ്പെട്ട സഭയുടെ സ്വാതന്ത്ര്യസമര പോരാളി എന്നീ നിലകളിലെല്ലാം അതീവ പ്രധാന്യമുള്ള മാർ തോമാ കത്തനാരുടെ വ്യക്തിത്വത്തിന്റെയും ഒപ്പം ചേർത്തു വായിക്കേണ്ട  ഭാരത സഭാ ചരിത്രത്തിന്റെയും അറിവും ശ്രേഷ്ഠതയും കാത്തുസൂക്ഷിക്കാനും പുതിയ തലമുറയിലേക്ക്  പകരാനുമാണ് പാറേമ്മാക്കൽ ജയന്തി ആഘോഷം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് പാലാ രൂപത വികാരി ജനറാൾ  മോൺ. ജോസഫ് മലേപറമ്പിൽ പാലാ മീഡിയ അക്കാദമിയിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മലങ്കരയിലെ മാർത്തോമാ നസ്രാണി സമുദായത്തിന്റെ ഐക്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി അക്ഷീണം യത്നിച്ച അദ്ദേഹത്തിൻറെ ജന്മദിനാഘോഷം ജന്മസ്ഥലമായ കോട്ടയം ജില്ലയിലെ പാലായ്ക്കടുത്തുള്ള കടനാട്ടിൽ സെപ്റ്റംബർ പത്താം തീയതി വൈകുന്നേരം അഞ്ചുമണിക്കാണ് നടക്കുക. 
നാലു മണിക്ക് ദിവ്യബലിക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനത്തിൽ പാലാ രൂപതയുടെ മെത്രാനും സീറോ മലബാർ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാനുമായ  ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് , കേരള കൗൺസിൽ ഓഫ് ചർച്ചസ് ചെയർമാൻ അലക്സിയോസ് മാർ യൗസേബിയൂസ് എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും.  പാലാ രൂപത വികാരി ജനറൽ മോൺ. ജോസഫ് മലേപറമ്പിൽ, കടനാട് ഫൊറോനാ പള്ളി വികാരി ഫാ. ജോസഫ് പാനാംപുഴ, രാമപുരം ഫൊറോനാ പള്ളി വികാരി ഫാ. ബർക്കുമാന്‍സ്   കുന്നുംപുറം, ടോമി കല്ലാനി, ഷെവ. ഉമ്മച്ചൻ വേങ്കടത്ത് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും.
 
1736 സെപ്റ്റംബർ 10ന് കടനാട്ടിലാണ് മാർ തോമാ കത്തനാരുടെ ജനനം.മലയാളത്തിലെ ആദ്യ യാത്രാവിവരണ ഗ്രന്ഥമായ   "വർത്തമാന പുസ്തകത്തിൻറെ" രചനയിലൂടെ മലയാള ഭാഷയ്ക്കും സാഹിത്യത്തിനും  അതുല്യ സംഭാവനകൾ നൽകിയ വ്യക്തി കൂടിയാണ് അദ്ദേഹം.
 പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ നടത്തിയ എട്ടുവർഷം നീണ്ട ക്ലേശകരമായ  റോമാ - പോർച്ചുഗൽ യാത്രയും, മടങ്ങി വന്നതിനുശേഷം സഭയ്ക്കും- സമുദായത്തിനും നൽകിയ  നേതൃത്വവും, ടിപ്പുസുൽത്താന്റെ പടയോട്ടക്കാലത്ത് ക്രിസ്ത്യാനികൾക്കെതിരെ നടന്ന ക്രൂരമായ ക്രമണത്തിനിടയിലും സഭയ്ക്ക് നൽകിയ സാഹസിക നേതൃത്വവും, യാത്രാവിവരണ ഗ്രന്ഥമായ വർത്തമാന പുസ്തകത്തിന്റെ രചനയുമെല്ലാം അദ്ദേഹത്തെ അതുല്യപ്രതിഭയാക്കി മാറ്റി. വാർത്താ സമ്മേളനത്തിൽ വികാരി ജനറാൾ മോൺ. ജോസഫ് മലേപ്പറമ്പിൽ, ഫാ. സിറിൾ തയ്യിൽ, സെന്നിച്ചൻ കുര്യൻ,ബിനു വള്ളോംപുരയിടം, ബെന്നി ഈന്തനാക്കുന്നേൽ, തോമസ് കാവുംപുറം തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments