കോട്ടയം: കേരള കോൺഗ്രസ് ജോസ് വിഭാഗത്തിൻ്റെ വരവോടെ ജില്ലയിൽ ഇടതുമുന്നണിയിൽ സീറ്റ് വിഭജനം കീറാമുട്ടിയായി. കേരളാ കോൺഗ്രസിൽ നിന്നും ജോസ് വിഭാഗം എൽ ഡി എഫിൽ ചേക്കേറിയതോടെ സ്വന്തം സീറ്റുകൾ സി പി എമ്മിനും ഘടകകക്ഷികൾക്കും വിട്ടുകൊടുക്കേണ്ടി വന്നിരിക്കുകയാണ്. കൂടുതൽ സീറ്റുകൾ വേണമെന്ന ജോസ് വിഭാഗത്തിൻ്റെ കടുംപിടുത്തമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം.
ജോസ് വിഭാഗത്തിന് പരമാവധി പരിഗണന നൽകണമെന്ന നിർദ്ദേശമാണ് സി പി എം സംസ്ഥാന നേതൃത്വം നൽകിയിരിക്കുന്നതെന്നറിയുന്നു. ഇത് സി പി എമ്മിലെ അണികൾക്കിടയിലും അഭിപ്രായ വ്യത്യാസങ്ങൾക്കിട വരുത്തിയിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. സി പി ഐ മുന്നണിയിൽ കലാപക്കൊടി ഉയർത്തിക്കഴിഞ്ഞു. എൻ സി പി, ജനതാദൾ തുടങ്ങിയ കക്ഷികളും പ്രതിഷേധമുയർത്തിയിട്ടുണ്ട്.
പരമാവധി സീറ്റുകൾ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിയിൽ നിന്നും വാങ്ങി ഒപ്പമുള്ളവർക്കു നൽകുക എന്ന തന്ത്രമാണ് ജോസ് വിഭാഗത്തിനുള്ളത്. സീറ്റു മോഹികകൾക്കു പരമാവധി സീറ്റുകൾ നൽകാനായില്ലെങ്കിൽ കൊഴിഞ്ഞുപോക്കും ജോസ് വിഭാഗം ഭയപ്പെടുന്നുണ്ട്. ജോസിനൊപ്പം ഇടതുപക്ഷത്തേയ്ക്ക് ചേക്കേറിയ നേതാക്കളിൽ പലരും സീറ്റ് പ്രതീക്ഷ വച്ചു പുലർത്തുന്നുണ്ട്. കേരളാ കോൺഗ്രസ് ഒന്നിച്ചു നിൽക്കുമ്പോൾ സീറ്റ് ലഭിക്കാനിടയില്ലാത്തവർക്കും ഈ പിളർപ്പ് സ്ഥാനമോഹത്തിന് ഇടനൽകിയിരുന്നു.
കോട്ടയത്ത് ശക്തമായ പാർട്ടിയാണ് കേരള കോൺഗ്രസ് ജോസ് വിഭാഗമെന്നും ശക്തിക്കനുസരിച്ചുള്ള പരിഗണന നൽകണമെന്ന ആവശ്യമാണ് ജോസ് വിഭാഗം ഉന്നയിക്കുന്നത്. ഇതിനായി സി പി എമ്മും സി പി ഐ യും വിട്ടുവീഴ്ച ചെയ്യണമെന്ന നിലപാടിലാണ് ജോസ് വിഭാഗം. ഇതിലൂടെ ഇടതുമുന്നണിയിലെ ഒന്നാം കക്ഷി കേരളാ കോൺഗ്രസ് ജോസ് വിഭാഗമാണെന്ന് പറയാതെ പറഞ്ഞ് വച്ചിരിക്കുകയാണ് ജോസ് വിഭാഗം.
ജില്ലാ പഞ്ചായത്തിലെ 22 സീറ്റുകളിൽ 12 എണ്ണത്തിൻ്റെ അവകാശമാണ് ജോസ് പക്ഷം ഉന്നയിക്കുന്നത്. ഒൻപത് സീറ്റുകൾ നൽകാമെന്ന നിലപാടിലാണ് സി പി എം. അഞ്ചു സീറ്റിൽ മത്സരിച്ചിരുന്ന സി പി ഐ വാകത്താനം ജോസ് വിഭാഗത്തിന് നൽകിയിരുന്നു. സി പി ഐ യുടെ ഒരു സീറ്റുകൂടി വിട്ടു കൊടുത്താലേ ജോസ് പക്ഷത്തിന് ഒൻപതു തികയ്ക്കാനാവൂ. എന്നാൽ അതിനു തയ്യാറല്ലെന്ന നിലപാടിലാണ് സി പി ഐ. പത്തു സീറ്റിൽ മത്സരിക്കുന്ന സി പി എം ഒരു സീറ്റ് ജോസ് വിഭാഗത്തിന് വിട്ടു നൽകട്ടെ എന്നാണ് സി പി ഐ പറയുന്നത്.
അർഹതപ്പെട്ട സീറ്റുകൾ ലഭിച്ചില്ലെങ്കിൽ ഒറ്റയ്ക്കു മത്സരിക്കണമെന്ന നിലപാടിലാണ് സി പി ഐ യിലെ വിവിധ ഘടകങ്ങളുടെ നിലപാട്. ചർച്ചകൾ വിവിധ തലത്തിൽ നടന്നിട്ടും മുതിർന്ന നേതാക്കൾ ഇടപെട്ടിട്ടും ആരും അയഞ്ഞു കൊടുക്കാത്തത് സീറ്റുവിഭജനം കീറാമുട്ടിയായി കഴിഞ്ഞു. ഇതിനു പുറമേ ബ്ലോക്ക് പഞ്ചായത്തുക്കൾ, ഗ്രാമ പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ എന്നിവിടങ്ങളിലും സമാന സ്ഥിതിയാണ് നില നിൽക്കുന്നത്.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.