പാലാ: സെക്യൂരിറ്റി ജീവനക്കാരൻ വാഹനങ്ങൾക്കു കേടുവരുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പാലാ സാന്തോം കോംപ്ലെക്സിലെ പാർക്കിംഗ് ഏരിയായിൽ പാർക്ക് ചെയ്തിരുന്ന ഒരു കാറിനും ഒരു സ്കൂട്ടറിനും സെക്യൂരിറ്റി ജീവനക്കാരൻ കേടുവരുത്തുന്ന ദൃശ്യമാണ് പുറത്തുവന്നത്.
ഏതോ വസ്തു ഉപയോഗിച്ചു കാറിനു പിന്നിൽ കേടുവരുത്തിയശേഷം നടന്നു വരുന്ന സെക്യൂരിറ്റി ജീവനക്കാരൻ സ്കൂട്ടറിൻ്റെ സീറ്റ് കീറുന്നതും സമീപത്തെ കടയിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. താക്കോൽ ഉപയോഗിച്ചാണ് സീറ്റ് നശിപ്പിച്ചതെന്നാണ് ഉടമയുടെ അനുമാനം.
പാലാ കത്തീഡ്രൽപളളിയുടെ കീഴിലുള്ളതാണ് സാന്തോം കോംപ്ലെക്സ്. നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഇവിടുത്തെ സെക്യൂരിറ്റി ജീവനക്കാർക്കെതിരെ പരാതികൾ വ്യാപകമാണെങ്കിലും നടപടി ഉണ്ടാവാറില്ലെന്ന് ആക്ഷേപമുണ്ട്. കുറേക്കാലം മുമ്പ് പാലായിൽ സിബിസിഐ സമ്മേളനം നടന്നപ്പോൾ പ്രിൻറിംഗ് വർക്കു ചെയ്ത ശേഷം രാത്രിയിൽ മടങ്ങാനിറങ്ങിയ വൈദികനോടുപോലും ഒരു ജീവനക്കാരൻ അപമര്യാദയായി പെരുമാറിയ സംഭവവും ഉണ്ടായിട്ടുണ്ട്.
കോംപ്ലെക്സിലെ സ്ഥാപനങ്ങൾ എല്ലാം അടയ്ക്കുന്നതിനു മുമ്പേ ഒരു ഗേറ്റ് ഒഴികെ സ്ഥിരമായി അടച്ചിട്ടു ബുദ്ധിമുട്ടിക്കുന്നത് പതിവാണ്.
കാനറാ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവയുടെ എടിഎമ്മുകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ടെങ്കിലും രാത്രി കാലങ്ങളിൽ ഗേറ്റ് പൂട്ടുന്നതിനാൽ അത്യാവശ്യത്തിനു പണമെടുക്കാൻ ഉപഭോക്താക്കൾക്കു സാധിക്കാറില്ല. എടിഎമ്മുകൾ 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് അവകാശപ്പെടുമെങ്കിലും ഇവിടെ മാത്രം 16 മണിക്കൂറിൽ താഴെ മാത്രമേ ഉപയോഗിക്കാൻ സാധിക്കാറുള്ളൂ. പരാതികൾ വ്യാപകമാണെങ്കിലും നടപടി ഉണ്ടാവാത്തതാണ് സെക്യൂരിറ്റി ജീവനക്കാരുടെ വിളയാട്ടത്തിന് കാരണമെന്നാണ് പ്രധാന ആക്ഷേപം.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.