പാലാ: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ എൻ സി പി യ്ക്ക് വേണ്ടത്ര പരിഗണന പാലായിൽ എൽ ഡി എഫ് നൽകിയിട്ടില്ലെന്നു മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. സീറ്റുവിഭജനത്തിൽ ഇടതു മുന്നണി നീതിപുലർത്തിയിട്ടില്ല. സീറ്റുവിഭജന ചർച്ചകളൊന്നും നടത്തിയിട്ടില്ല. മുൻ കാലങ്ങളിൽ ചർച്ചകൾ നടത്തിയാണ് സീറ്റുവിഭജനം നടത്തിയിരുന്നത്. ഇത്തവണ രണ്ടു സീറ്റ് ഉണ്ടെന്നു പറയുകമാത്രമാണ് ചെയ്തത്. ചർച്ചകൾ ഫലപ്രദമാകാതെ വന്നതിനാൽ കടനാട്, കരൂർ പഞ്ചായത്തുകളിൽ സി പി എം ഉം സി പി ഐ ഉം പരസ്പരം മത്സരിച്ചു.
54 വർഷത്തിനു ശേഷം ഇടതു പ്രവർത്തകർക്കു ആത്മവിശ്വാസം പകർന്നാണ് പാലാ സീറ്റ് ഇടതു മുന്നണിയുടെ കൂട്ടായ പ്രവർത്തനത്തിലൂടെ നേടിയത്. പാലാ നിയോജകമണ്ഡലത്തിൽ 12 പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയുമാണുള്ളത്. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ 9 പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ലീഡ് നേടിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ 206 സീറ്റുകളുള്ളതിൽ 2 സീറ്റാണ് എം എൽ എ യുടെ പാർട്ടിക്ക് നൽകിയത്. രാമപുരത്തും പാലായിലും. എല്ലാ പഞ്ചായത്തിലും ഒരു സീറ്റു വീതമെങ്കിലും തരാമായിരുന്നു. ഒരു സീറ്റിൽ കുറച്ച് എങ്ങനെ ചോദിക്കാനാവും. ജോസ് വിഭാഗത്തിന് അർഹിക്കുന്നതിലും അധികം സീറ്റുകൾ നൽകി. കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകൾ പോലും എൻ സി പി ക്ക് നൽകിയില്ല. പാർട്ടി പ്രവർത്തകർക്കു കടുത്ത അമർഷമുണ്ടായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് വേളയിൽ പ്രതികരിച്ചില്ല. കഴിഞ്ഞ നാലു തെരഞ്ഞെടുപ്പുകളിലും മത്സരിച്ചപ്പോൾ പ്രവർത്തിച്ച മുന്നണി പ്രവർത്തകർ പലരും തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സര രംഗത്തുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് വേളയിൽ പ്രതികരിച്ചാൽ അവരെ പ്രതികൂലമായി ബാധിക്കും. ഈ രാഷ്ട്രീയ മര്യാദയുടെ പേരിലാണ് നേരത്തെ പ്രതികരിക്കാതിരുന്നത്. ഈ വിഷയത്തിലുള്ള കടുത്ത പ്രതിഷേധം മുന്നണി നേതൃത്വത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്തും.
എൻ സി പി ഇടതുമുന്നണിയിലെ ഘടകകക്ഷിയായതിനാൽ അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്. അഭിപ്രായം പറഞ്ഞതിനെ മുന്നണി ബന്ധവുമായി കൂട്ടി ചേർക്കുന്നതിൽ പ്രസക്തി ഇല്ല. മുന്നണിയിൽ നിന്നു തന്നെ പ്രതികരിക്കും. മുന്നണി വിടുമെന്ന പ്രചാരണം അടിസ്ഥാന രഹിതവും ചിലരുടെ ഭാവനാസൃഷ്ടിയും മാത്രമാണ്.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.