മേലുകാവ്: ഇലവീഴാപൂഞ്ചിറ - മേലുകാവ് റോഡിൻ്റെ ബിഎം ബിസി നവീകരണ പ്രവൃത്തികളുടെ നിർമ്മാണോൽഘാടനം നാളെ ( 09/10/2021) നടക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. മേലുകാവ് ഹെൻററി ബേക്കർ ജൂനിയർ മെമ്മോറിയൽ പാരീഷ് ഹാളിൽ ചേരുന്ന സമ്മേളത്തിൽ വച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർമ്മാണോദ്ഘാടനം നിർവ്വഹിക്കും. മാണി സി കാപ്പൻ എം എൽ എ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം പി മുഖ്യ പ്രഭാഷണം നടത്തും.
സി എസ് ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് വി എസ് ഫ്രാൻസിസ്, പഞ്ചായത്ത് പ്രസിഡൻ്റ് ടി ജെ ബെഞ്ചമിൻ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ്, മേലുകാവ് പഞ്ചായത്ത് വികസന കാര്യസ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന സോമൻ, ബ്ലോക്ക് പഞ്ചായത്തംഗം മറിയാമ്മ ഫെർണാണ്ടസ്, ഷീബാമോൾ ജോസഫ്, ഷൈനി ബേബി, അനൂപ് കെ കുമാർ, റ്റി സി ഷാജി, സണ്ണി മാത്യു, ജോയി സ്കറിയ, ജെയിംസ് മാത്യു തെക്കേൽ, ബിജു ജോസഫ്, അരുൺദേവ്, റവ. ജോണി ജോസഫ്, ഫാ ജോർജ് കാരംവേലിൽ, പി എസ് ഷാജി, ബിനു കെ എസ്, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ റ്റി കെ സന്തോഷ് കുമാർ എന്നിവർ പ്രസംഗിക്കും.
11 കിലോമീറ്റർ ദൂരമുള്ള കാഞ്ഞാർ - കൂവപ്പള്ളി- ചക്കിക്കാവ് - ഇലവീഴാപൂഞ്ചിറ- മേലുകാവ് റോഡിൻ്റെ അഞ്ചരകിലോമീറ്റർ മുതലുള്ള തകർന്ന് തരിപ്പണമായ റോഡാണ് 11 കോടി 12 ലക്ഷം രൂപ ഉപയോഗി ബിഎംബിസി ടാറിംഗ് നടത്തി നവീകരിക്കുന്നത്.
പന്ത്രണ്ടു വർഷത്തിലേറെക്കാലമായി തകർന്നു തരിപ്പണമായി ഈ റോഡ് കിടക്കുകയായിരുന്നുവെങ്കിലും ആരും തിരിഞ്ഞു നോക്കിയിരുന്നില്ലെന്നായിരുന്നു നാട്ടുകാരുടെ നിരന്തരമായ പരാതി. തിരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനങ്ങൾ നൽകി മടങ്ങുന്നവരെ പിന്നീട് കാണാനും കഴിഞ്ഞില്ലെന്ന ആക്ഷേപവും ശക്തമായിരുന്നു. നാട്ടുകാർ നിരവധി സമരങ്ങളും പ്രതിഷേധങ്ങളും ഉയർത്തിയെങ്കിലും ഫലമുണ്ടായില്ല. പലപ്പോഴും ടാക്സി വാഹനങ്ങൾ ഈ വഴി സഞ്ചരിക്കാൻ യാത്രക്കാരിൽനിന്നും ആയിരം രൂപ വരെ ചാർജു ചെയ്തിരുന്നു. വാഹനത്തിൻ്റെ ടയർ കീറി പോകുന്നതടക്കമുള്ള നിരവധി പ്രശ്നങ്ങൾ ഉണ്ടാകുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഉയർന്ന ചാർജുകൾ ഈടാക്കിയിരുന്നത്. മറ്റ് വഴികളില്ലാതെ വന്നതോടെ ഉയർന്ന തുക നൽകാൻ നാട്ടുകാർ നിർബ്ബന്ധിതരാകുകയായിരുന്നു. രോഗികളെ ആശുപത്രിയിലെത്തിക്കാനടക്കം ആളുകൾ ഏറെ കഷ്ടപ്പെട്ടു.
നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് വോട്ട് അഭ്യർത്ഥിക്കാൻ ചെന്ന മാണി സി കാപ്പനെ നാട്ടുകാർ തകർന്നു കിടക്കുന്ന റോഡിലൂടെ കൊണ്ടുപോയി. അന്ന് നാട്ടുകാർക്ക് നൽകിയ വാഗ്ദാനപൂർത്തീകരണത്തിന് തുടക്കം കുറിക്കുകയാണ് സർക്കാരിൻ്റെ ഈ നടപടി.
എം എൽ എ ആയതിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി ഡോ ടി എം തോമസ് ഐസക്ക്, പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ എന്നിവരെ കണ്ട് റോഡിൻ്റെ അനിവാര്യത ബോധ്യപ്പെടുത്തി. തുടർന്ന് നിരന്തരം നടത്തിയ ശ്രമത്തിൻ്റെ ഫലമാണ് ഇപ്പോൾ ഉണ്ടായത്. തെരഞ്ഞെടുപ്പ് കാലത്ത് ഈ റോഡിൻ്റെ കാര്യത്തിൽ കാപ്പനിൽ നിന്നും ഉറപ്പു വാങ്ങിയ ബിഷപ്പ് വി എസ് ഫ്രാൻസീസ് ഇതിനായി നിരന്തരം സമ്മർദ്ദം ചെലുത്തി. ജനപ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ ഈ റോഡിൻ്റെ നവീകരണത്തിനായി എം എൽ എ യ്ക്ക് നിവേദനങ്ങൾ നൽകിയിരുന്നു.
ഇലവീഴാപൂഞ്ചിറ ടൂറിസം, ഇല്ലിക്കൽക്കല്ല് ടൂറിസം വികസനം അടക്കമുള്ള നിരവധി വികസന സാധ്യതകളാണ് ഈ റോഡിൻ്റെ നവീകരണം പൂർത്തിയാകുന്നതോടെ നടപ്പാകുന്നത്.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.