Subscribe Us



പ്രതിരോധമന്ത്രിയായിരുന്ന കാലത്ത് എ കെ ആൻ്റണി വിഴിഞ്ഞം പദ്ധതിയ്ക്ക് സെക്യൂരിറ്റി ക്ലിയറൻസ് നൽകിയില്ലെന്നു പത്മജ വേണുഗോപാൽ

തിരുവനന്തപുരം: പ്രതിരോധമന്ത്രിയായിരുന്ന കാലത്ത് എ കെ ആൻ്റണി വിഴിഞ്ഞം പദ്ധതിയ്ക്ക് സെക്യൂരിറ്റി ക്ലിയറൻസ് നൽകിയിരുന്നില്ലെന്ന വിമർശനവുമായി മുൻ മുഖ്യമന്ത്രി കെ കരുണാകരൻ്റെ മകൾ പത്മജ വേണുഗോപാൽ. വിഴിഞ്ഞം പദ്ധതി ഉദ്ഘാടനം ചെയ്യുമ്പോൾ പദ്ധതിക്കായി നിന്ന കെ കരുണാകരനെ രാഷ്ട്രീയ താത്പര്യങ്ങൾക്കായി കോൺഗ്രസും സി പി എമ്മും മറന്നുവെന്നും പത്മജ ആരോപിച്ചു.

പത്മജ വേണുഗോപാലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

വിഴിഞ്ഞം തുറമുഖത്തിന്റെ ഉത്‌ഘാടനത്തിനായി എത്തിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സ്വീകരിച്ച ശേഷമുള്ള മടക്ക യാത്രയിലാണ് ഞാനിപ്പോൾ. വിഴിഞ്ഞം നാളെ രാജ്യത്തിനായി തുറന്ന് നൽകുമ്പോൾ കോൺഗ്രസ്സും സി പി ഐ എമ്മും രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി മനഃപൂർവം മറക്കുന്ന ഒരു പേരുണ്ട് , കേരളത്തിന്റെ ലീഡർ ആയിരുന്ന എന്റെ അച്ഛനായ ശ്രീ കെ കരുണാകരൻ . ഓർമ്മകൾക്ക് ഒരു 30 വർഷത്തെ പഴക്കം ഉണ്ട്. കൃത്യമായി പറഞ്ഞാൽ 1991 -1995 കരുണാകരൻ മന്ത്രിസഭാ കാലഘട്ടം. ആ സമയം ആണ് വിഴിഞ്ഞത്തിന്റെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്താൻ വിഴിഞ്ഞം വികസിപ്പിക്കാനും അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന കെ കരുണാകരൻ തീരുമാനിയ്ക്കുന്നത്. അന്ന് തുറമുഖ മന്ത്രി ആയിരുന്നത് ശ്രീ എം വി രാഘവൻ ആയിരുന്നു. ഇരുവരും ചേർന്ന് അതിനുള്ള നടപടികൾ ആരംഭിച്ചു. BOT മോഡലിൽ ആയിരുന്നു നിർമ്മാണം പ്ലാൻ ചെയ്തത്. 1995 ൽ കുമാർ ഗ്രൂപ്പുമായി ലീഡർ MOU ഒപ്പ് വയ്ക്കുന്നു. പിന്നീട് സർക്കാർ മാറുന്നു, ഇ കെ നായനാർ മുഖ്യമന്ത്രി ആയി എത്തുന്നു. ഷൺമുഖദാസ് ആണ് അന്ന് തുറമുഖമന്ത്രി. പക്ഷെ BOT ഇടത് സർക്കാരിന് ബോധ്യപ്പെടാത്തതിനാൽ ഡ്രാഫ്റ്റ് തയ്യാറാക്കി എങ്കിലും പിന്നീട് അത് മുന്നോട്ട് പോയില്ല. ഈ പദ്ധതിയെ ആവിഷ്കരിച്ച മനുഷ്യനെ മനഃപൂർവം മറന്ന് കൊണ്ടാണ് ഈ ദിവസങ്ങളിൽ പ്രതിപക്ഷ നേതാവ് ഉൾപ്പെടെ ഉള്ളവർ സംസാരിയ്ക്കുന്നത് . മാത്രമല്ല ഈ പദ്ധതിയെ മരവിപ്പിച്ച് നിർത്തുന്നതിൽ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ വഹിച്ച പങ്ക് മറന്ന് കൊണ്ടാണോ ഇപ്പോൾ കോൺഗ്രസ് നേതാക്കൾ ഈ അവകാശവാദം ഉന്നയിയ്ക്കുന്നത്. വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രി ആയ സമയം ഈ പദ്ധതിയ്ക്ക് സെക്യൂരിറ്റി ക്ലിയറൻസ് നൽകാതിരുന്നത്  അന്നത്തെ മലയാളി ആയ  പ്രതിരോധ മന്ത്രി ആയിരുന്നു എന്നത് ജീവിച്ചിരിയ്ക്കുന്ന സത്യം മാത്രമാണ്. ഇന്ന് അഭിമാനത്തോടെ കോൺഗ്രസ് ക്രെഡിറ്റ് അടിച്ച് കൊണ്ടിരിയ്ക്കുന്ന കൊച്ചി വിമാനത്താവളത്തിന്റെ കാര്യത്തിലും കെ കരുണാകരൻ മാത്രമാണ് അന്ന് മുന്നിൽ നിന്നത് . മറ്റാരും ആ പദ്ധതിയുടെ കാര്യത്തിലും അദ്ദേഹത്തിനൊപ്പം നിന്നിരുന്നില്ല എന്നത് എനിയ്ക്ക് വ്യക്തിപരമായി അറിയുന്ന കാര്യമാണ്. കെ കരുണാകരൻ ആവിഷ്കരിയ്ക്കുന്ന ,വിഭാവനം ചെയ്യുന്ന പദ്ധതികൾക്ക്   തുരങ്കം വയ്ക്കാൻ ശ്രമിച്ചവർ പിന്നീട് അതിന്റെ ക്രെഡിറ്റ് അടിച്ച് മാറ്റാൻ  ശ്രമിയ്ക്കുമ്പോൾ സ്വയം ഒന്ന് വിലയിരുത്തുന്നത് നന്നാകും. ഇപ്പോൾ ആർജവം ഉള്ള ഒരു കേന്ദ്ര ഭരണകൂടം വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാക്കുമ്പോൾ അഭിമാനത്തോടെ ഓർക്കുന്നത് ഈ പദ്ധതിയെ കുറിച്ച് സ്വപ്നം കണ്ട ലീഡറെ മാത്രം ആണ്.

Post a Comment

0 Comments