പാലാ: മീനച്ചിൽ പഞ്ചായത്തിൻ്റെ സമഗ്രവികസനത്തിന് ആക്കം കൂട്ടാൻ ഇടയാക്കുന്ന കളരിയാമ്മാക്കൽ പാലത്തിന് അപ്രോച്ച് റോഡുകളും തുടർ റോഡും തയ്യാറാകുന്നു. മാണി സി കാപ്പൻ എം എൽ എ പ്രത്യേക താത്പര്യമെടുത്തതോടെയാണ് കളരിയാമ്മാക്കൽ പാലത്തിന് ശാപമോക്ഷം ലഭിക്കുന്നത്. മാണി സി കാപ്പൻ എം എൽ എ തെരഞ്ഞെടുപ്പ് കാലത്ത് പാലം പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമെന്ന് ജനങ്ങൾക്കു ഉറപ്പു നൽകിയിരുന്നു.തുടർന്നു പാലാ നഗരസഭയിലെ കൺസിലർമാരും മീനച്ചിൽ പഞ്ചായത്തിലെ പഞ്ചായത്തു മെമ്പർമാരും ജനങ്ങളും ഈ ആവശ്യം യാഥാർത്ഥ്യമാക്കണമെന്ന് മാണി സി കാപ്പനു നിവേദനം നൽകിയിരുന്നു.
മാണി സി കാപ്പൻ പാലത്തിൻ്റെ അവസ്ഥ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും തുടർന്നു ബന്ധപ്പെട്ട വകുപ്പുകളുമായി തിരുവനന്തപുരത്ത് നിരന്തരം ചർച്ച ചെയ്തു നടപടികൾക്കു വേഗം കൂടി.
മീനച്ചിൽ പഞ്ചായത്തിൻ്റെ വിവിധ മേഖലകളെ പാലാ നഗരത്തോടു അടുപ്പിക്കാൻ കഴിയും വിധമാണ് പാലം വിഭാവനം ചെയ്തിരിക്കുന്നത്.
നഗരത്തിലേക്ക് എത്തുന്ന മുഴുവന്‍ പൊതുമരാമത്ത് റോഡുകളെയും പരസ്പരം ബന്ധിപ്പിക്കുന്ന ടൗണ്‍ റിങ് റോഡിന്റെ രണ്ടാംഘട്ടം പാലാ-പൊന്‍കുന്നം റോഡിലെ പന്ത്രണ്ടാംമൈലില്‍നിന്ന് ആരംഭിച്ച് പാലാ-ഭരണങ്ങാനം റോഡിലെ കളരിയാമ്മാക്കല്‍ കടവ് പാലം വരെയുള്ളതാണ്. രണ്ടുകിലോമീറ്റര്‍ ദൂരമാണ് രണ്ടാംഘട്ടത്തിനുള്ളത്.
മീനച്ചിലാറിന് കുറുകെ കളരിയാമ്മാക്കല്‍ കടവില്‍ പാലം നിര്‍മാണം അഞ്ചു വർഷം മുമ്പ് പൂര്‍ത്തിയാക്കിയിരുന്നു. എന്നാൽ പാലാ ഭാഗത്ത് അപ്രോച്ച് റോഡും മീനച്ചിൽ ഭാഗത്ത് അപ്രോച്ച് റോഡും തുടർ റോഡും ഇല്ലാതെ പാലം പൂർത്തിയാക്കിയതോടെ പ്രയോജനമില്ലാതെ കിടക്കുകയായിരുന്നു. നാട്ടുകാർ അഞ്ചു വർഷത്തിനിടെ നിരവധി തവണ നിവേദനങ്ങളും പരാതികളും നൽകിയെങ്കിലും നടപടികൾ ഒന്നും ഉണ്ടായില്ല.
മാണി സി കാപ്പൻ എം എൽ എ ആയപ്പോൾ മുൻഗണനാക്രമത്തിൽ എടുത്ത വിഷയങ്ങളിൽ ഒന്നായിരുന്നു കളരിയാമ്മാക്കൽ പാലം. റോഡ് പൂർത്തീകരിക്കാനുള്ള സ്ഥലം ഏറ്റെടുക്കാൻ സ്ഥലമുടമകളുമായി ചർച്ചകൾ വിവിധ ഘട്ടങ്ങളിൽ പുരോഗമിക്കുകയാണ്.
പാലവുമായി ബന്ധപ്പെട്ട തുടർ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി പാലാ ആർ ഡി ഒ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ എം എൽ എ യുടെ സാന്നിദ്ധ്യത്തിൽ വിലയിരുത്തിയിരുന്നു. തുടർന്നു സർവ്വേ നടപടികൾക്കും തുടക്കം കുറിച്ചു കഴിഞ്ഞു.
കളരിയാമ്മാക്കൽ പാലത്തിൻ്റെ തുടർ പ്രവർത്തനങ്ങൾ ആരംഭിച്ച മാണി സി കാപ്പനെ എൻ സി പി മണ്ഡലം കമ്മിറ്റി അനുമോദിച്ചു.



0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.