Subscribe Us



മഞ്ഞ, മഞ്ഞ, മഞ്ഞ ബൾബുകൾ...മിന്നി, മിന്നി, കത്തുമ്പോൾ... എങ്ങനുണ്ട് കൃഷ്ണൻകുട്ടി ചേട്ടാ....ഞങ്ങളെ ഒന്ന് നോക്കണേ...ഞങ്ങളെ നോക്കണേ.... വൈദ്യുതിമന്ത്രിയോട് പാലാക്കാർ ആവശ്യപ്പെടുകയാണ്

പാലാ: മഞ്ഞ, മഞ്ഞ, മഞ്ഞ ബൾബുകൾ...മിന്നി, മിന്നി, കത്തുമ്പോൾ... എങ്ങനുണ്ട് കൃഷ്ണൻകുട്ടി ചേട്ടാ....ഞങ്ങളെ ഒന്ന് നോക്കണേ...ഞങ്ങളെ നോക്കണേ....

പാലാക്കാർ ഇപ്പോൾ ഇങ്ങനെ പാടിപോകുകയാണ് നമ്മുടെ വൈദ്യുതിമന്ത്രിയെ ഓർത്ത്. 

വൈദ്യുതി തകരാറുകളുടെ അവസാനവാക്കും തലസ്ഥാനവും ആയി പാലായും പരിസര പ്രദേശങ്ങളും മാറിയിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞു. പണ്ടൊക്കെ പഴി റബ്ബർ മരങ്ങൾക്കായിരുന്നു. മറ്റ് സ്ഥലങ്ങളിൽ റബ്ബർ മരത്തിനൊപ്പം വൈദ്യുതിയും ഇല്ലെന്ന വിധമായിരുന്നു പഴികൾ.

മഴ പെയ്താൽ, കാറ്റടിച്ചാൽ എന്തിന് കാലാവസ്ഥ കേന്ദ്രം പ്രവചിച്ചാലുടൻ പാലായിൽ വൈദ്യുതി നിലയ്ക്കും. അതായിരുന്നു അവസ്ഥ. ആ പഴി ഒഴിവാക്കാനാണെന്ന് പറഞ്ഞ് ഏരിയൽ ബ്രിജഡഡ് കേബിൾ സംവീധാനം നടപ്പാക്കി.

പദ്ധതിയെ പാലാക്കാർ വരവേറ്റു. ദിവസങ്ങളോടും വൈദ്യുതി തടസ്സപ്പെടുത്തി കേബിൾ സ്ഥാപനം നടന്നു. ഒരു നല്ല കാര്യത്തിനല്ലേ എന്ന് കരുതി പാലാക്കാർ അതും സഹിച്ചു. കേബിൾ സ്ഥാപിച്ചു കഴിഞ്ഞ് അധികംനാൾ കഴിഞ്ഞില്ല, സ്ഥിതി പഴയതിലും രൂക്ഷമായി. കാതുകുത്തിയവൻ പോയി കടുക്കനിട്ടവൻ എന്ന പോലത്തെ അവസ്ഥ.

നേരത്തെ തകരാർ വന്ന പ്രദേശങ്ങളിൽ ദുരിതം അനുഭവിച്ചാൽ മതിയായിരുന്നു. ഇപ്പോഴാകട്ടെ പ്രശ്നമില്ലെങ്കിലും തകരാർ പറ്റിയ കേബിൾ വഴിയാണെങ്കിൽ പെട്ടത് തന്നെ. 

ഗുണനിലവാരം ഇല്ലാത്ത കേബിൾ സ്ഥാപിക്കുകയായിരുന്നുവെന്ന് കേബിൾ സ്ഥാപന സമയത്ത് തന്നെ പരാതി ഉയർന്നിരുന്നു. സ്ഥാപന സമയത്ത് തന്നെ കേബിളിലെ ഇൻസുലേഷൻ വേർപെട്ടു പോയിത്തുടങ്ങിയിരുന്നു. അങ്ങനെ കണ്ടെത്തിയവയിൽ സ്ഥാപിക്കാത്ത കേബിളുകൾ തിരികെ നൽകുകയും ചെയ്തിട്ടുണ്ട്.

ഇൻസുലേഷൻ പോയ ഭാഗത്ത് മഴക്കാലത്ത് വെള്ളം ഇറങ്ങുന്നതോടെ കേബിളിൽ പ്രശ്നം ആരംഭിക്കും. അത് എങ്ങനെയെങ്കിലും സ്ഥാപിച്ചു വച്ചു പോകുമെങ്കിലും കൃത്യമായ പരിചരണം നാളുകളായി നൽകാതായതോടെ പരാതികൾ ഏറി. തകരാറുകൾ വ്യാപകമാകുകയും ചെയ്തു.

വാറണ്ടി കാലാവധി അവസാനിച്ച മാത്രയിൽ കേബിൾ കമ്പനിക്കാരും കൈ ഒഴിഞ്ഞതായിട്ടാണ് വിവരം. ആവശ്യത്തിനു ജീവനക്കാർ ഇല്ലാത്തതും ഒരു പ്രശ്നമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കോടികൾ മുടക്കി സ്ഥാപിച്ച കേബിൾ സംവീധാനം പാലായിലാകമാനം പരാജയത്തിലായതിൻ്റെ ഫലമാണ് നിരന്തര തകരാറുകൾക്കു പിന്നിലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതു മൂലം വ്യാപാരികളും നാട്ടുകാരും നിത്യദുരിതത്തിലാണ്.

പലയിടങ്ങളിലും ദിവസവും നൂറും നൂറ്റി അമ്പതും തവണയാണ് വൈദ്യുതി മിന്നി മിന്നി വരുന്നത്. ഇത് ഇലക്ട്രോണിക്സ് ഉപകരണങ്ങളെയാകെ ബാധിച്ചു കഴിഞ്ഞു. 

പാലായിൽ വൈദ്യുതി നോക്കിയാൽ കാലാവസ്ഥ പ്രവചിക്കാൻ സാധിക്കുമെന്ന അവസ്ഥയിലാണ് കാര്യങ്ങൾ. വ്യാപാരികൾ അടക്കം നിവേദനങ്ങളുമായി ഓടുന്നുണ്ടെങ്കിലും ഫലമൊന്നും ഇതേവരെ ഉണ്ടായിട്ടില്ല. നിവേദനമില്ലാതെ പാലായിലെ പ്രശ്നങ്ങൾ മനസിലാക്കാൻ ജനപ്രതിനിധികൾക്കാവില്ലേ എന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. 

ജനപ്രതിനിധികളുടെ വീടിരിക്കുന്ന മേഖലകളിൽ വൈദ്യുതി തടസ്സപ്പെടാതിരിക്കാൻ സാധ്യമായതെല്ലാം അധികൃതർ ചെയ്യുമെന്നതിനാൽ ശക്തമായ നടപടികൾ ഉണ്ടാവാറില്ലെന്ന പരാതിയും വ്യാപകമായി. താത്ക്കാലിക പരിഹാരമല്ല ശ്വാശ്വത പരിഹാരമാണ് വേണ്ടതെന്ന ആവശ്യമാണ് പാലാ ഒന്നടങ്കം ആവശ്യപ്പെടുന്നത്.

ഇപ്പോഴും പാലായിൽ മഞ്ഞ മഞ്ഞ മഞ്ഞ ബൾബുകൾ മിന്നി മിന്നി മിന്നി കത്തുകയാണ് കൃഷ്ണൻകുട്ടി ചേട്ടാ... ഞങ്ങളെ ഒന്ന് നോക്കണേ എന്നുള്ള പാലാക്കാരുടെ വിളി കേൾക്കണേന്ന് പാലാക്കാർ ആവശ്യപ്പെടുന്നു.

Post a Comment

0 Comments