Subscribe Us



അനുജന് കിഡ്നി പകുത്തു നൽകി ചേട്ടനച്ചൻ

പാലാ: ക്രിസ്തുവിനായി സ്വന്തം ജീവിതം സമർപ്പിച്ച ഒരാൾക്ക് പിന്നെ ജീവിതമെന്നത് ക്രിസ്തു സ്നേഹമാണ്. ആ ക്രിസ്തു സേവനത്തിന്റെ മൂല്യങ്ങൾ സ്വജീവൻ പോലും പങ്കു വയ്ക്കുന്നിടത്തോളം ഉയർന്നതാണ് താനും.
 ക്രിസ്തു സ്നേഹത്തിൻറെ പങ്കുവയ്പ് മൂല്യങ്ങൾ സ്വജീവിതത്തിൽ തെളിയിച്ചിരിക്കുകയാണ് പാലാ സ്വദേശിയുംസലേഷ്യൻ സഭാംഗവുമായ ഫാ. ജോർജ് താന്നിക്കൽ. തന്നെക്കാൾ പത്ത് വയസ്സിനിളയ അനുജന് ജീവിതം മുന്നോട്ടു പോകാൻ ഒരു വൃക്ക മാറ്റിവച്ചേ തീരൂ എന്നായപ്പോൾ ഫാ. ജോർജിന് പിന്നീടൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. യോജ്യമാണെങ്കിൽ ദാനം നൽകാൻ തൻറെ വൃക്കയുണ്ടല്ലോ എന്നായിരുന്നു ഫാ. ജോർജിന്റെ പക്ഷം. 

പാലാ രൂപതയുടെ ജീവിക്കുന്ന വിശുദ്ധൻ എന്നറിയപ്പെടുന്ന മാർ ജേക്കബ് മുരിക്കൻ തന്റെ ഒരു വൃക്ക ദാനം ചെയ്ത് അജഗണങ്ങൾക്ക് ഉദാത്ത മാതൃക സമ്മാനിച്ചിരുന്നു

പാലാ സെൻറ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷന്റെ പ്രിൻസിപ്പലും കേരളത്തിലെ അറിയപ്പെടുന്ന വിദ്യാഭ്യാസ വിചക്ഷണനും സീറോ മലബാർ സഭ എഡ്യൂക്കേഷൻ കമ്മറ്റി സെക്രട്ടറിയുമായ ഡോ. ടി സി തങ്കച്ചനണ് പിതൃതുല്യനായ ജ്യേഷ്ഠ സഹോദരൻ ഫാ. ജോർജ് താന്നിക്കലിൽ നിന്നും  വൃക്കയേറ്റുവാങ്ങിയ ആ കുഞ്ഞനുജൻ. ഇന്നലെ രാവിലെ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ നടന്ന വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി.

 പ്രമേഹരോഗം മൂർച്ഛിച്ചതിനെതുടർന്നുണ്ടായ പ്രശ്നങ്ങളാണ്  വൃക്ക മാറ്റിവയ്ക്കലിലേക്ക് നയിച്ചത്. ശസ്ത്രക്രിയ വിജയകരമായതോടെ നാലു ദിവസത്തിന് ശേഷം വൃക്ക ദാനം ചെയ്ത ഫാ. ജോർജിന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ലഭിക്കും.  വൃക്ക സ്വീകരിച്ച ഡോ. ടി സി തങ്കച്ചൻ ഏതാനും നാളത്തെ ആശുപത്രി നിരീക്ഷണത്തിനുശേഷം ആശുപത്രിയുടെ അടുത്തുതന്നെ വാടകയ്ക്ക് എടുത്തിരിക്കുന്ന വീട്ടിലേക്ക് മാറുകയും നിരീക്ഷണത്തിൽ തുടരുകയും ചെയ്യും. ഇൻഫെക്ഷൻ ഉണ്ടാവാനുള്ള സാധ്യതയുള്ളതിനാൽ ഒരാൾക്ക് മാത്രമേ ഇക്കാലയളവിൽ അദ്ദേഹത്തോടൊപ്പം തുടരാൻ സാധിക്കുകയുള്ളൂ.

ശസ്ത്രക്രിയയ്ക്ക് രണ്ടു ദിവസം മുൻപ് തന്നെ ഫാ. ജോർജ് താന്നിക്കലും അനുജൻ ഡോ. ടി സി തങ്കച്ചനും പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ കണ്ട് അനുഗ്രഹം വാങ്ങിയിരുന്നു.

ബാംഗ്ലൂർ ക്രിസ്തുജ്യോതി കോളേജിൽ പ്രൊഫസറണ് റോമിൽ നിന്നും തിയോളജിയിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള സലേഷ്യൻ സഭാംഗമായ ഫാ. ജോർജ് താന്നിക്കൽ. 

ഡോക്ടർ ടി സി തങ്കച്ചനാവട്ടെ പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ പ്രിൻസിപ്പൽ എന്നതുകൂടാതെ 30 ഗ്രന്ഥങ്ങളുടെയും നൂറിലധികം പ്രബന്ധങ്ങളുടെയും ഇരുപതിലധികം എഡിറ്റഡ് ബുക്കുകളുടെയും രചയിതാവും, പ്രഭാഷകനും, ഗവേഷകനും, സംഘാടകനും അനേകം പുരസ്‌കാരങ്ങൾക്ക് അർഹനുമായ വ്യക്തിയാണ്. 

2020 വരെ ഭാരതിയാർ സർവകലാശാലയിലെ പി എച്ച് ഡി ഗൈഡ് ആയിരുന്ന അദ്ദേഹം ഇപ്പോൾ മഹാത്മാഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിലെ ഗൈഡ് ആയി സേവനം ചെയ്യുന്നു. ഇദ്ദേഹത്തിന്റെ കീഴിൽ ധാരാളം ഗവേഷകർ പി എച്ച് ഡി പൂർത്തീകരിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ ജേർണലുകളിൽ എഡിറ്റർ ആയി പ്രവർത്തിക്കുകയും രാജ്യത്തിനകത്തും പുറത്തും ധാരാളം സ്ഥലങ്ങളിൽ ക്ലാസുകളും പ്രഭാഷണങ്ങളും നടത്തുകയും ചെയ്യുന്നു.

കൂടാതെ പൗരസ്ത്യ വിദ്യാപീഠം സെനറ്റ് അംഗം, പാലാ സെന്റ് തോമസ് കോളേജ്, ചൂണ്ടച്ചേരി സെന്റ് ജോസഫ് എഞ്ചിനീയറിംഗ് കോളേജ് എന്നിവയിൽ അക്കാഡമിക് കൗൺസിൽ അംഗം, സൊസൈറ്റി ഓഫ് ഇന്നോവറ്റീവ് റിസർച്ചർസ് ആൻഡ് അക്കാഡമിഷ്യൻസ് എന്ന സംഘടനയുടെ പ്രസിഡന്റ്‌,  ഓൾ ഇന്ത്യ അസോസിയേഷൻ ഫോർ ക്രിസ്ത്യൻ ഹയർ എഡ്യൂക്കേഷൻ എന്നിവയുടെ ദക്ഷിണകേരള വൈസ് പ്രസിഡന്റ്‌, എന്നീ നിലകളിലും പ്രവർത്തിക്കുന്നു

Post a Comment

0 Comments